മുസ്ലിംകളെ ക്രൂരമായി അടിച്ചമർത്തുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിന് പിന്നിൽ അവർ നമസ്ക്കരിക്കാത്തതിനുള്ള ശിക്ഷയാണെന്നും അതിനായി അല്ലാഹു അതിന് പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒക്കെ നിയമിക്കുമെന്നും കാന്തപുരം എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ വാക്കുകൾ. ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ് കൂടിയായ എ.പി. അബ്ദുല്‍ ഹകീം അസ്ഹരി നൽകിയ മറുപടിയാണിത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അബ്ദുല്‍ ഹകീം അസ്ഹരി.
ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി ലോകത്ത് മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു വിദ്യാർഥിയുടെ ചോദ്യം. ഇതിന് അദ്ദേഹം നൽകിയ മറുപടി ഏറെ വിചിത്രമായിരുന്നു. ‘അടി കിട്ടുകയും തൊഴി കിട്ടുകയും കൊല്ലുകയും വീടു കത്തിക്കുകയും മറ്റുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്‌ലിംകള്‍ നിസ്‌കരിക്കുന്നവരായിരിക്കില്ല.
ഇസ്‌ലാം സ്വീകരിച്ച ഫൈസലിനെയും മദ്രസ്സയിൽ പോകുന്ന ഫഹദ് മോനെയും പള്ളിയിൽ ഇശാ നമസ്കാരം കഴിഞ്ഞു കിടന്നുറങ്ങിയ റിയാസ് മൗലവിയും ആർ എസ് എസുകാർ കൊന്നതും ന്യൂസിലാണ്ടിൽ നമസ്കരിക്കുന്ന വർക്ക് നേരെ നിറയൊഴിച്ച് എഴുപതോളം പേരെ കൊന്നതും ഉസ്താദ് അറിഞ്ഞില്ലയോ എന്നാണ് മറു വിഭാഗം സുന്നികൾ ചോദിക്കുന്നത്
റസൂല്‍ ഒരിക്കല്‍ പറഞ്ഞു, ഞാന്‍ വേറെ ആരെയെങ്കിലും നിസ്‌കരിക്കാന്‍ ഏല്‍പ്പിച്ചിട്ട് ഇതിലൊക്കെ ചുറ്റി നടന്ന് നിസ്‌കരിക്കാന്‍ വരാത്ത ആളുകളുടെ വീടൊക്കെ ചെന്ന് കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്. നിസ്‌കരിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അതു നടപ്പിലാക്കേണ്ടത്. അപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം, ആരാ ചെയ്യേണ്ടത്? അത് അല്ലാഹു അതിന് പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒക്കെ നിയമിക്കും. അപ്പോള്‍ ഈമാനില്ലാത്തതിന്റെയും ഇബാദത്തില്ലാത്തതിന്റെയും കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധമാണ് ഈ വാക്കുകള്‍ക്കെതിരെ ഉയരുന്നത്. വിഡിയോ കാണാം.