ഒടുവിൽ പതിമൂന്നാം നമ്പർ കാറിന് അവകാശിയായി ;കൃഷി മന്ത്രി പി പ്രസാദ്

 രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ മുതൽ പലരും ചോദിച്ച ചോദ്യമാണ് ആരായിരിക്കും പതിമൂന്നാം നമ്പർ കാറിന് അവകാശി. കഴിഞ്ഞ തവണ നമ്പർ പതിമൂന്ന് കാറും മൻമോഹൻ ബംഗ്ലാവും ചോദിച്ച് വാങ്ങിയത് തോമസ് ഐസക്ക് ആണ്. എന്നാൽ ഇത്തവണ മന്ത്രിസഭയിൽ ആരായിരിക്കും നമ്പർ 13ന്‍റെ അവകാശിയെന്നതായിരുന്നു ആകാംഷ.


ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസമാണ് പലരിലും പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കാൻ മടി. ഇന്നലെ മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചപ്പോൾ ആരും പതിമൂന്നാം നമ്പർ കാ‌ർ എടുത്തിരുന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളിൽ ഗവർണ്ണറെ കാണാൻ പുറപ്പെട്ടപ്പോൾ നമ്പർ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു.


ഒടുവിൽ കൃഷി മന്ത്രി പി പ്രസാദ് കാർ ചോദിച്ച് വാങ്ങിച്ചു. ഇക്കുറി മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആൻ്റണി രാജുവിനാണ് നൽകിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങിയ മന്ത്രിമാർ.


കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന ‘പ്രശാന്തും’കൂടാതെ മൂന്നാം നമ്പർ കാറും കേരള കോൺഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി റോഷി അഗസ്റ്റിനാണ് ചോദിച്ചു വാങ്ങിയത്. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അനുവദിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today