കണ്ണൂര്‍: മന്ത്രവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമയെന്ന പതിനൊന്നു വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ് കണ്ണൂര്‍ ജില്ലയ്ക്കു പുറത്തും ചികിത്സ നടത്തിയതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇയാളെ കാണുന്നതിനായി നിരവധിയാളുകളാണ് ജില്ലയ്ക്കു പുറത്തു നിന്നുപോലും എത്തിയിരുന്നതെന്നാണ ് വിവരം. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ചികിത്സ തേടിയെത്തിയത്.
മന്ത്രവാദചികിത്സ നടത്തി രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും പണം തട്ടുന്നതിനായി മതവിശ്വാസം മുതലെടുക്കുകയായിരുന്നു സിറ്റി കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസ്. മരണാനന്തരം 'സ്വര്‍ഗപ്രവേശ'മെന്ന ഇസ്ലാം മതവിശ്വാസികളുടെ ആഗ്രഹത്തെയായിരുന്നു ഇയാള്‍ ചൂഷണം ചെയ്തത്. ആധുനിക കാലത്തെ എല്ലാ പുരോഗതിയെയും പൂര്‍ണമായി നിഷേധിക്കുന്ന തരത്തിലായിരുന്നു ഇയാള്‍ സ്വന്തം ജീവിതം നയിച്ചിരുന്നത്.
തന്റെ കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചതിന്റെ തെളിവുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പോളിയോ, കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കെതിരെയും ഇയാള്‍ നിരന്തരം പ്രചാരണം നടത്തി. കുടുംബത്തില്‍ നാലുപേര്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതിനും കാരണമായത് ഉവൈസിന്റെ മന്ത്രവാദ ചികിത്സയായിരുന്നുവെന്ന തെളിവുകള്‍ ബന്ധുക്കളില്‍നിന്നുതന്നെയാണ് പുറത്തുവരുന്നത്. പള്ളി ഇമാമെന്ന നിലയില്‍ ഉവൈസിനെ എതിര്‍ക്കാന്‍ ഇതൊക്കെ നേരത്തെ അറിയാമായിരുന്ന നാട്ടുകാര്‍ക്കും ഭയമായിരുന്നു.
തങ്ങളുടെ അടുത്ത് ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഉവൈസും ഭാര്യാമാതാവ് പടിക്കല്‍ ഷുഹൈബയും കൂടിയാണ് മന്ത്രിച്ചൂതിയ വെള്ളം നല്‍കുന്നത്. 50, 100 മില്ലി ലീറ്റര്‍ കുപ്പികളിലാണ് വെള്ളം. ചരടു കെട്ടലുമുണ്ട്. ആളുകളെ വിശ്വസിപ്പിക്കാൻ ഖുർആൻ പാരായണവും ചികിത്സയില്‍ ഉണ്ടായിരുന്നു, നിഷ്കളങ്ക രുടെ മത വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നു,ആളുകളുടെ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും മന്ത്രവാദ ചികിത്സ നല്‍കും. സ്ഥിരമായി ചൊല്ലാനുള്ള സൂക്തങ്ങളാണ് വാട്സ് ആപ്പിലൂടെ അയച്ചു നല്‍കാറുള്ളത്. ഡോക്ടറെ സമീപിക്കില്ലെന്നു സത്യം ചെയ്താലേ ഇവര്‍ ജപിച്ചൂതിയ വെള്ളം നല്‍കൂ.
തന്റെ കുടുംബത്തില്‍ പത്തുകുട്ടികള്‍ക്ക് ഉവൈസ് മതപഠനം നടത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചാണിത്. വിദ്യാലയങ്ങളില്‍ പോയി പഠിക്കരുതെന്നും ആശുപത്രികളില്‍ ചികിത്സ തേടരുതെന്നും ഇയാള്‍ കുടുംബത്തില്‍ കര്‍ശന നിബന്ധനവച്ചിട്ടുണ്ട്. ഇവരുടെ കുടുംബവീട് ഉള്‍പ്പെടെ പത്തിലേറെ വീടുകളില്‍ ഇയാളുടെ മന്ത്രവാദ ചികിത്സ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരൊക്കെയും ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ ഉപേക്ഷിച്ചിട്ടുണ്ട്.
ഇതിനെ എതിര്‍ക്കുന്ന കുടുംബാംഗങ്ങളെ പല കാരണങ്ങളുണ്ടാക്കി കുടുംബത്തില്‍നിന്ന് ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. ഈ കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ കോവിഡ് വാക്‌സിനെടുത്തിട്ടില്ല. കുട്ടികള്‍ക്കു നല്‍കേണ്ട പ്രതിരോധ വാക്സീനുകളും നല്‍കാറില്ല. ആശുപത്രി നരകത്തിലേക്കുള്ള വഴിയെന്നാണ് ഇയാള്‍ ആളുകളെ ധരിപ്പിക്കുന്നത്.
നേരത്തെ ഉവൈസിന്റെ കുടുംബത്തിലുണ്ടായ നാലുമരണങ്ങളാണ് സംശയനിഴലിലുള്ളത്. ഇപ്പോള്‍ മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുള്‍ സത്താറിന്റെയും ബന്ധുക്കളാണിവര്‍. ഉവൈസിന്റെ ഭാര്യയുടെ മുത്തശ്ശി സഫിയ, സഹോദരി നഫീസ, സഹോദരന്‍ അഷ്‌റഫ്, ഫാത്തിമയുടെ മാതൃസഹോദരീ ഭര്‍ത്താവ് അഷ്‌റഫ് എന്നിവരുടെ മരണമാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇവര്‍ക്ക് അസുഖമുണ്ടായിട്ടും ചികിത്സ നല്‍കിയിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മന്ത്രവാദ ചികിത്സയാണ് നല്‍കിയതെന്നും ഇതാണ് മരണകാരണമെന്നും കാണിച്ച് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം കേസെടുക്കുകയും ചെയ്തു. ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മന്ത്രവാദ, വ്യാജ ചികിത്സകരെക്കുറിച്ച് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്.
വിസ്ഡമുള്‍പ്പെടെയുള്ള മതസംഘടനകളുടെ നേതൃത്വത്തില്‍ മന്ത്രവാദ ചികിത്സയ്ക്കെതിരെ ബോധവല്‍ക്കരണവുമായി രംഗത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ഉവൈസും മരണമടഞ്ഞ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താറും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
ഉവൈസ് ഇമാമിന്റെടുത്ത് മന്ത്രവാദ ചികിത്സ തേടിയെത്തിയത് കാസർകോട് ജില്ലക്കാരും
mynews
0