തിരുവനന്തപുരം: തിരുവന്തപുരം ആനയറയിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. പേട്ട സ്വദേശിയായ വിപിൻ എന്ന കൊച്ചുകുട്ടൻ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.
ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്. ഓട്ടം വിളിച്ചു കൊണ്ടു പോയതിന് ശേഷമായിരുന്നു കൊലപാതകം. തിരുവനന്തപുരം സെൻട്രൽ മാളിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം സംഘം ഓട്ടോറിക്ഷയും തല്ലിത്തകര്‍ത്തു. കേസിൽ മുഖ്യപ്രതി മുരുകനും കൂട്ടുപ്രതികള്‍ക്കും വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്.