കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍; രാഷ്ട്രീയനാടകമെന്ന് ഏരിയാനേതൃത്വം

 കാസര്‍കോട്: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേലംപാടി ബാലനടുക്കയിലെ എ രവീന്ദ്രറാവുവിന്റെ ഭാര്യ ഭാരതിയാണ് സി.പി.എം വിട്ടത്. ബി.ജെ.പി ദേശീയസമിതിയംഗം പ്രമീള സി. നായകില്‍ നിന്ന് ഭാരതി അംഗത്വം സ്വീകരിച്ചു. രവീന്ദ്രറാവുവിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബെള്ളച്ചേരിയിലെ ശ്രീധരനെ ജില്ലാകോടതി വിട്ടയച്ചിരുന്നു. ഭൂരിഭാഗം സാക്ഷികളും കൂറുമാറിയതോടെയാണ് പ്രതികളെ കോടതി വിട്ടത്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.പി.എം നേതൃത്വം ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഭാരതി പറയുന്നത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായ രവീന്ദ്രറാവു 2011 മെയ് 13ന് രാത്രിയാണ് കൊല്ലപ്പെട്ടത്. അതേ സമയം രക്തസാക്ഷിയുടെ കുടുംബം ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സി.പി.എം കാറടുക്ക ഏരിയാനേതൃത്വം വ്യക്തമാക്കി. ബി.ജെ.പിയില്‍ ചേര്‍ന്നതായി പറയുന്ന സ്ത്രീ സി.പി.എം പ്രവര്‍ത്തകയല്ല. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയനാടകമാണ് ഇതെന്ന് പകല്‍പോലെ വ്യക്തമാണ്. രവീന്ദ്രറാവുവിന്റെ ഭാര്യയെ ബി.ജെ.പി നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ച് രഹസ്യമായി കൂട്ടിക്കൊണ്ടുപോയി സ്വീകരണനാടകം ഒരുക്കിയതാണെന്നും കുടുംബത്തിലെ മറ്റുള്ളവരെല്ലാം സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തുന്നവരാണെന്നും ഈ സ്ത്രീ കര്‍ണാടക സ്വദേശിനിയായതിനാല്‍ കേരളത്തിലെ രാഷ്ട്രീയസ്ഥിതിഗതികളെക്കുറിച്ച് അറിയില്ലെന്നും ഏരിയാനേതൃത്വം കൂട്ടിച്ചേര്‍ത്തു.


أحدث أقدم
Kasaragod Today
Kasaragod Today