ഉപ്പള ബന്തിയോട് ടിപ്പറിടച്ച് തടഞ്ഞു നിർത്തി കാറിന് നേരെ വെടിവെപ്പ്,

 ഉപ്പള: ബന്ദിയോട് അട്ക്കയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. ഇതേ തുടര്‍ന്നു സ്ഥലത്ത് അര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. 2 കാറുകളിലെത്തിയവര്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. ആവര്‍ത്തിക്കുന്ന വെടിവെപ്പ് അക്രമങ്ങള്‍ പ്രദേശത്തിന്റെ ഉറക്കം കെടുത്തുകയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്നു രാവിലെ ആറു മണിയോടെയാണ് വെടിവെപ്പുണ്ടായത്. താനും ഭാര്യയും ഇന്നലെ കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടയുകയും വീടു പൂട്ടി സ്ഥലം വിട്ടില്ലെങ്കില്‍ ഉമ്മയെയും ഉപ്പയെയും വെടിവെച്ചു കൊല്ലുമെന്നും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായും അക്രമത്തിനിരയായ യുവാവ് പറയുന്നു.


ഇന്നു രാവിലെ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയും മറ്റൊരു കാറും ഇടിച്ച ശേഷമാണ് വെടിവെച്ചത്. ടിപ്പര്‍ ഇടിച്ചിട്ടും ഓടിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ആള്‍ട്ടോ കാറും ഇടിക്കാന്‍ ശ്രമിച്ചു. ഈ കാര്‍ ചെന്ന് വൈദ്യുത തൂണിലിടിച്ചു. ഇതിനിടെയാണ് കാറിനു നേരെ 2 റൗണ്ട് വെടിവെപ്പുണ്ടായത്. വടി വാള്‍ ആഞ്ഞ് വീശി കാറിന്റെ ഗ്ലാസ് തകര്‍ക്കാനും ശ്രമമുണ്ടായി. കാറിലുണ്ടായിരുന്നവര്‍ മറുവശത്തു കൂടി ഓടി രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം ടിപ്പറും കാറും അട്ക്ക ഭാഗത്തേക്ക് ഓടിച്ചു പോയതായി പറയുന്നു. സ്ഥലത്തെത്തിയ പോലീസ് വടിവാളുകള്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനങ്ങളെയും അക്രമികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ശ്രമം തുടങ്ങി.


أحدث أقدم
Kasaragod Today
Kasaragod Today