പുതിയ യു.എസ് പ്രസിഡന്‍റുമായി ചേര്‍ന്ന് പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ് രാജ്യങ്ങള്‍ ആരായും. ട്രമ്പ് വീണ്ടും തെരെഞ്ഞെടുക്കപ്പെടുമെന്ന ധാരണ യിൽ ഇസ്രായേലുമായി ചില അറബ് രാജ്യങ്ങള്‍ രൂപപ്പെടുത്തിയ ബന്ധം അബദ്ധമായി മാറിയെങ്കിലും ബൈഡന്റെ ഭാവിനീക്കങ്ങളില്‍ അറബ് രാജ്യങ്ങൾക്ക് അനുകൂലമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു.
സമ്ബൂര്‍ണമായും ഇസ്രായേല്‍ അനുകൂല നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും ജുലാന്‍ കുന്നുകള്‍ക്കു മേലുള്ള അധിനിവേശം അംഗീകരിച്ചതും ഇതിന്‍റെ ഭാഗമാണ്. കാതലായ മാറ്റം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എങ്കിലും ഇസ്ലാമിക രാജ്യങ്ങളോട് ശത്രുതാ മനോഭാവം ബൈഡൻ പുലർത്തില്ല എന്നാണ് കണക്ക് കൂട്ടൽ
അതേസമയം ഫലസ്തീന്‍ പ്രശ്നങ്ങള്‍ കൂടി അഭിമുഖീകരിക്കണമെന്ന് ഇലക്ഷന്‍ കാമ്ബയിന്‍ വേളയില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു.പശ്ചിമേഷ്യയില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ സംഭാഷണം പുനരാരംഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന വിലയിരുത്തലില്‍ ആണ് അറബ് ലീഗ്. വെസ്റ്റ്ബാങ്കില്‍ അധിനിവേശം നിര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കൂടുതല്‍ ശക്തമായ നടപടികളുമായി ഇസ്രായേല്‍ ഇപ്പോള്‍ മുന്നോട്ടു പോവുകയാണ്. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരം ഫലസ്തീന്‍ ജനതക്കിടയില്‍ വ്യാപകമാണ്. ഇതു മാറ്റിയെടുക്കാന്‍ ശക്തമായ നീക്കം ഉണ്ടാകണമെന്നാണ് മിക്ക അറബ് രാജ്യങ്ങളുടെയും വിലയിരുത്തല്‍. ബൈഡന്‍റെ ജയം ഉറപ്പായാല്‍ പശ്ചിമേഷ്യന്‍ സമാധാന വഴിയില്‍ ചില നല്ല തുടക്കമെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.
