ഉറങ്ങാന്‍ കിടന്ന വയോധിക മരിച്ച സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 കുറ്റിക്കോല്‍: ഉറങ്ങാന്‍ കിടന്ന വയോധിക തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളത്തിങ്കാല്‍ പയ്യങ്ങാനം കോളനിയിലെ കായമ്മച്ചിയെ (73)യാണ് കഴിഞ്ഞ ദിവസം വീടിനകത്ത് കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി തൊട്ടടുത്തുള്ള മകളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ വന്ന ഇവരെ രാവിലെ ഉണര്‍ന്നെണീറ്റ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് അകത്ത് അവര്‍ കിടന്നിരുന്ന കട്ടിലിനോട് ചേര്‍ന്ന് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബേഡകം സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനയച്ചെങ്കിലും മൃതദേഹപരിശോധനക്കിടയില്‍ സ്വകാര്യ ഭാഗത്ത് രക്തസ്രാവവും പരിക്കും കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിനായി ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വയോധിക താമസിച്ചിരുന്ന വീട് സീല്‍ വെച്ചു. സ്ഥലത്തെ ഇതര സംസ്ഥാന ഫര്‍ണിച്ചര്‍ തൊഴിലാളിയടക്കമുള്ളവരെ ചോദ്യംചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് നായ സ്ഥലത്തെത്തി തെളിവുകള്‍ പരിശോധിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തി വയോധികയുടെ മരണത്തിലെ ദുരുഹത പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. പരേതനായ ചേരിപ്പാടിയന്റെ ഭാര്യയാണ് മരിച്ച കായമ്മച്ചി. മക്കള്‍: ശാന്ത, പരേതനായ രാമന്‍. മരുമക്കള്‍: ബാബു, അംബിക.


أحدث أقدم
Kasaragod Today
Kasaragod Today