ദേലംപാടി അക്രമം:ഒരാൾക്ക് കുത്തേറ്റു10 പേർക്കെതിരെ കേസെടുത്തു,മൂന്നു പേർ അറസ്റ്റിലായി

 ദേലംപാടി: സി.പി.എം.-ബി.ജെ.പി. സംഘർഷം നിലനിൽക്കുന്ന ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയിൽ ബി.ജെ.പി. പ്രവർത്തകന് കുത്തേറ്റു. എൻ.ഡി.എ. സ്ഥാനാർഥിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.


ബി.ജെ.പി. പ്രവർത്തകൻ രതീഷിനാണ് കുത്തേറ്റത്. എൻ.ഡി.എ. സ്ഥാനാർഥി എൻ. സതീശനാണ് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് സി.പി.എം. പ്രവർത്തകരെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. ശശി നിർളക്കയ (43), ബാലകൃഷ്ണൻ നിർളക്കയ (38), നാരായണൻ മല്ലംപാറ (34) എന്നിവരാണ് അറസ്റ്റിലായത്.


പഞ്ചായത്ത് ഓഫീസിൽ പോലീസ് വിളിച്ച സമാധാനയോഗത്തിൽ പങ്കെടുത്ത പ്രവർത്തകർ ജീപ്പിൽ വീട്ടിലേക്ക് പോകുമ്പോൾ മല്ലംപാറയിൽ ഒരു സംഘം സി.പി.എം. പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി. ആരോപിച്ചു.കുത്തേറ്റ രതീഷിനെ കാസർകോട്ടെ സ്വകാര്യ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. എട്ടാം വാർഡായ മല്ലംപാറയിലെ എൻ.ഡി.എ. സ്ഥാനാർഥി സതീശന്റെ സഹോദരൻ കെ. ഗോപാലകൃഷ്ണനാണ് ഇതേ വാർഡിൽ സി.പി.എം. സ്ഥാനാർഥി.


രണ്ടുദിവസം മുമ്പ് മല്ലംപാറയിൽ ബി.ജെ.പി.-സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ദേലംപാടി പഞ്ചായത്ത് ഓഫീസിൽ സമാധാനയോഗം വിളിച്ചത്. അക്രമത്തിൽ പരിക്കേറ്റവരെ ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, പി. രമേശ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അക്രമം പോലീസ് നോക്കിനിൽക്കുകയായിരുന്നുവെന്ന് കെ. ശ്രീകാന്ത് ആരോപിച്ചു. സമാധാനം നിലനിൽക്കുന്ന സ്ഥലത്ത് സി.പി.എം. അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി. ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.


അക്രമവുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രാദേശികപ്രശ്നത്തെ രാഷ്ട്രീയവത്കരിച്ചതാണെന്നും സി.പി.എം. കാറഡുക്ക ഏരിയാ കമ്മിറ്റി അംഗം എ. ചന്ദ്രശേഖരൻ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today