മദ്യവിൽപന പകുതിയായി; ബവ്ക്യു ആപ് ഒഴിവാക്കാൻ സർക്കാർ ഉത്തരവ്

 തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിലെ ഔട്ട്ലറ്റുകളിലൂടെയുള്ള മദ്യ വിൽപനയ്ക്ക് ആപ്പ് ഒഴിവാക്കി. ബവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിൽപനയ്ക്കു കോവിഡ് പ്രോട്ടോകോൾ പാലിച്ചിരിക്കണം. ടോക്കണില്ലാത്ത പഴയ സംവിധാനത്തിലേക്കു പോകണമെന്നും, ശാരീരിക അകലം പാലിച്ച് വിൽപന നടത്താൻ സൗകര്യമൊരുക്കണമെന്നുമാണ് എംഡി കത്തിൽ ആവശ്യപ്പെട്ടത്.ഭീമമായ നഷ്ടമാണ് ആപ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ബവ്കോയെ പ്രേരിപ്പിച്ചത്. ബവ്കോയുടെ 265 ഔട്ട്ലറ്റുകളിൽ മുൻപ് ഒരു ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ആപ്പിലൂടെയുള്ള ടോക്കൺ ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു.കൺസ്യൂമർഫെഡിന്റെ പ്രതിദിന വിൽപന ശരാശരി 6 കോടിരൂപയായിരുന്നെങ്കിൽ ഇപ്പോൾ ശരാശരി 2.5 കോടിയായി. പ്രീമിയം കൗണ്ടറിലൂടെ 800ഉം സാധാരണ കൗണ്ടറിലൂടെ 600‌ഉം ടോക്കണാണ് ബവ്ക്യൂ ആപ്പിലൂടെ നൽകിയിരുന്നത്. 2020 മെയ് 28 മുതലാണ് മദ്യവിതരണത്തിന് ആപ് ഏർപ്പെടുത്തിയത്.


أحدث أقدم
Kasaragod Today
Kasaragod Today