കാസർകോട്: പള്ളപ്പാടി മഹല്ല് നിവാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കി ലീഗും ഇ.കെ വിഭാഗം സുന്നികളും ക്രമസമാധാനം തകർക്കുകയാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എ.പി, ഇ.കെ സുന്നി സംഘർഷമെന്ന പേരിൽ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇ.കെ സുന്നി പ്രവർത്തകനായ കൊച്ചി മുഹമ്മദിനെയും ഭാര്യയെയും വീട്ടിൽ കയറി മർദിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞയാഴ്ച പള്ളപ്പാടി മുഹ്യിദ്ദീൻ ജുമുഅത്ത് കമ്മിറ്റിയുടെ ഔദ്യോഗിക ആവശ്യത്തിനായി ജമാഅത്ത് പ്രസിഡൻറ് അബ്ദുല്ല ബാണക്കണ്ടവും ജന. സെക്രട്ടറി മൂസാൻ നേജിക്കാറും ദഫ് ഉസ്താദ് അബ്ദുറഹ്മാൻ സഅദിയും കമ്മിറ്റി അംഗമായ കാനം അഷ്റഫ് സഖാഫിയും കാറിൽ സഞ്ചരിക്കുേമ്പാൾ കൊച്ചി മുഹമ്മദ് എന്നയാളുടെ മകൻ മുഹമ്മദ് റഫീഖ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളപ്പാടിയിൽ ഇ.കെ സുന്നികൾക്ക് സ്വന്തമായി പള്ളിയും മദ്റസയും ഉണ്ടായിരിക്കെ ജമാഅത്ത് പള്ളിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബെള്ളൂർ പഞ്ചായത്തിൽ ഒരുസീറ്റ് പോലും ലഭിക്കാത്തതിൻെറ വിരോധം തീർക്കാൻ പള്ളിയെ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ മഹല്ല് ജമാഅത്ത് പ്രസിഡൻറ് അബ്ദുല്ല ബാനകണ്ടം, സെക്രട്ടറി മൂസാൻ നെജിക്കാർ, സുലൈമാൻ ഹാജി പൊടിക്കളം, അബ്ദുൽ റഹ്മാൻ സഅദി, പി.എം. ഉമ്മർ, ഉസ്മാൻ മദനി പള്ളപ്പാടി, ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി, അഷ്റഫ് സഖാഫി കാനം എന്നിവർ സംബന്ധിച്ചു.
പള്ളപ്പാടിയിൽ ലീഗ് നേതൃത്വം ക്രമസമാധാനം തകർക്കുന്നു -മഹല്ല് കമ്മിറ്റി
mynews
0