മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി കെ.ടി.ജലീൽ. ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കുകയായിരുന്നു ജലീൽ.
കോൺഗ്രസിന്റെ സംഘി ഗ്രൂപ്പിന്റെ തലൈവറാണ് ചെന്നിത്തലയെന്ന് സോഷ്യൽ മീഡിയയിലൂടെ ജലീൽ ആരോപിച്ചു. മകനു ഐ.എ.എസ് കിട്ടാൻ വഴിവിട്ട കളികൾ നടത്തി. കിട്ടാതായപ്പോൾ ഐ.ആർ.എസിൽ തൃപ്തിയടഞ്ഞു. മറ്റൊരു മകന് ഫീസ് കൊടുക്കാനായി ചെന്നിത്തല ഒരു കോടി കൈക്കൂലി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ബന്ധുനിയമനം, മാര്‍ക്ക് ദാനം, സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റിക്കാർഡാണ് തവനൂരിന്റെ ജനപ്രതിനിധി കെ.ടി.ജലീലിന്റേത് എന്നായിരുന്നു ജലീലിനെ വിമര്‍ശിച്ചുകൊണ്ട് ചെന്നിത്തലയുടെ പോസ്റ്റ്. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക് എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് ജലീൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?