ബെംഗളൂരു: ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്സി സർവീസുകൾ തടസ്സപ്പെട്ടു. ടാക്സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ടാക്സി സർവീസുകൾ നിലച്ചത്. ഇതോടെ വിമാനത്താവളത്തിൽനിന്ന് പോകുന്നവരും വരുന്നവരും സ്വന്തംനിലയ്ക്ക് യാത്രമാർഗം ഉറപ്പുവരുത്തുകയോ ബിഎംടിസി ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.ടാക്സി സർവീസുകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാനായി വിമാനത്താവള അധികൃതർ ശ്രമിക്കുന്നുണ്ട്. ഇതിനായി ചർച്ചകൾ തുടരുകയാണെന്നാണ് വിവരം.
ചൊവ്വാഴ്ച രാവിലെയാണ് ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡ കെംപെഗൗഡ വിമാനത്താവളത്തിൽ ജീവനൊടുക്കിയത്. കാറിനുള്ളിൽ തീകൊളുത്തിയ പ്രതാപ് ഗൗഡയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്.