പന്തളം: മരിച്ചെന്ന് കരുതി സംസ്കരിക്കപ്പെട്ടയാള്‍ മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കുടശ്ശനാട് വിളയില്കിഴക്കേതില് പരേതനായ കുഞ്ഞുമോെന്റയും അമ്മിണിയുടെയും മകന് സക്കായി എന്ന വി.കെ. സാബുവാണ് (35) ജീവനോടെ തിരിച്ചെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 25ന് പുലര്‍ച്ച പാല ഭരണങ്ങാനം ഇടപ്പാടിയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചിരുന്നു. ഫോട്ടോ കണ്ട് സംശയിച്ച സാബുവിന്റെ സഹോദരനും ബന്ധുക്കളും പാലാ പൊലീസുമായി ബന്ധപ്പെട്ട് മൃതദേഹം സാബുവിന്റെതാണെന്ന് തീര്‍ച്ചപ്പെടുത്തി.
മരിച്ചത് സാബുവല്ലെന്ന സംശയം അന്ന് ഭാര്യ പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനുമുള്‍പ്പെടെ തറപ്പിച്ചു പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. വിദേശത്തുള്ള സഹോദരന്മാര് എത്തിച്ചേര്‍ന്ന് അവരും തിരിച്ചറിഞ്ഞ ശേഷം 30ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് സുഹൃത്തായ ഡ്രൈവര്‍ മുരളീധരന് നായരെ കാണാന്‍ കായംകുളം സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സാബു ജീവനോടെയുണ്ടെന്നറിയുന്നത്. തിരുവനന്തപുരത്ത് ആശുപത്രി കാന്റീനില്‍ ജോലിയാണെന്നും ഫോണ്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും തെന്റ മരണവും സംസ്കാരവുമൊന്നും അറിഞ്ഞില്ലെന്നും സാബു പറഞ്ഞു. സാബുവിനെ കണ്ടെത്തിയ വിവരം അറിയിച്ച് ഒരു വിഡിയോ മുരളീധരന് നായര്‍ അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്ന സുഹൃത്ത് സാബുവിെന്റ ബന്ധുക്കളെ ബന്ധപ്പെട്ടു. തുടര്‍ന്ന് പന്തളം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
നവംബര്‍ 20ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ജോലി ചെയ്തിരുന്ന ഹോട്ടല്‍ ഉടമയുടെ 46,000 രൂപ മോഷ്ടിച്ചു കടന്ന കേസില്‍ സാബുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇയാളെ തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറി.
അപകട മരണവാര്‍ത്ത പത്രത്തില്‍ കണ്ട് ഝാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തില്‍ അവിടെനിന്നും അന്വേഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് തുടരന്വേഷണത്തിനായി പാലാ പൊലീസ് ഉടന്‍ പന്തളത്തെത്തും.