കോഴിക്കോട്: രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഉള്ള പണം ഇടപാടുകള്‍ ബാങ്കിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നതാണ് നിയമം. അതുകൊണ്ട് തന്നെ കെ.എം. ഷാജി എംഎല്‍എയുടെ വീടുകളില്‍ നിന്നു വിജിലന്‍സ് പിടിച്ചെടുത്തതു 47.65 ലക്ഷം രൂപ അദ്ദേഹത്തിന് തീര്‍ത്തും തിരിച്ചടിയാകും. അനധികൃത സ്വത്തുസമ്ബാദനക്കേസുമായി ബന്ധപ്പെട്ടു ഷാജിയെ അടുത്ത ദിവസം വിജിലന്‍സ് ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലില്‍ ഈ രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും. ഇത് വെളിപ്പെടുത്തക അത്ര എളുപ്പവുമാവില്ല.
കേന്ദ്ര ഏജന്‍സികളും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്.
വിജിലന്‍സ് നടത്തുന്നത് അതിവേഗ നടപടികളാണ്. പണത്തിന്റെ സ്രോതസ്സ് തെളിയിക്കാന്‍ നോട്ടിസ് നല്‍കും. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശോധന പൂര്‍ത്തിയായത് അടുത്ത ദിവസം ഉച്ചയ്ക്കു രണ്ടിനാണ്. കണ്ണൂര്‍ മണലിലെ വീട്ടില്‍ നിന്നു 47,35,500 രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് 30,000 രൂപയുമാണു പിടികൂടിയത്. ഇതില്‍ 30,000 രൂപ വലിയ തലവേദനയാകില്ല. നേരത്തെ ബന്ധുവിന്റെ വസ്തു ഇടപാടിന് വേണ്ടിയുള്ള പണമായിരുന്നു കണ്ണൂരില്‍ ഉണ്ടായിരുന്നതെന്നായിരുന്നു ഷാജി പറഞ്ഞത്. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റി പറയുകയാണ്.
കണ്ണൂരിലെ വീട്ടില്‍ നിന്നു കിട്ടിയ പണം തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി ലഭിച്ച സംഭാവനയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു ഷാജി. തന്റെ തിരഞ്ഞെടുപ്പു ഫണ്ടിനു പുറമേ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്കു ലഭിച്ച സംഭാവനകളും ഇതിലുണ്ടെന്നു ഷാജി പറയുന്നു. സ്രോതസ്സ് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഷാജി പറയുന്നു. ഈ പണം പാര്‍ട്ടി ഫണ്ടാക്കി മാറ്റാനാണ് ശ്രമം. ബന്ധുവിന്റെ പണമെന്ന ന്യായം തലവേദനയാകുമെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കിയാണ് പാര്‍ട്ടി ഫണ്ടെന്ന ന്യായം പറയുന്നത്.
കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 59 പവനും കണ്ണൂരിലെ വീട്ടില്‍ നിന്ന് 7.5 പവനും സ്വര്‍ണവും പിടികൂടി. പണമിടപാടുമായി ബന്ധപ്പെട്ട 77 രേഖകളും രണ്ടു സ്ഥലത്തു നിന്നുമായി പിടിച്ചെടുത്തു. വിദേശ കറന്‍സികളും കോഴിക്കോട്ട് നിന്നു പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടികയിലുണ്ട്. എന്നാല്‍ ഇത് വിവിധ രാജ്യങ്ങളിലെ ഒന്നോ രണ്ടോ കറന്‍സി വീതമാണെന്നു വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ഷാജിയുടെ വിദേശയാത്രയുടെ വിശദാംശങ്ങളും ശേഖരിച്ചു. പരിശോധനയുടെ വിശദാംശങ്ങള്‍ വിജിലന്‍സ് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. പിന്നീടാകും ഷാജിയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുക നിയമപരമായി സൂക്ഷിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കിട്ടുന്ന പണം പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിയമം. ഇതിനും വ്യക്തമായ മാര്‍ഗ്ഗ രേഖയുണ്ട്. അതിനാല്‍ ഈ തുക മുഴുവന്‍ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് പറഞ്ഞാലും പണിയാകും. അതുകൊണ്ടാണ് പാര്‍ട്ടി ഫണ്ടിന് കിട്ടിയതെന്ന ന്യായം കൂടി പറയുന്നത്. അതിനുള്ള രസീതും നല്‍കാനാണ് നീക്കം. അങ്ങനെ ആ പണം തിരിച്ചു കിട്ടുമെന്നാണ് ഷാജിയുടെ പ്രതീക്ഷ.
ഏതായാലും ഷാജിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഈ കേസ് തിരിച്ചടിയാണ്. അഴിക്കോട്ടെ മത്സരത്തില്‍ ജയിക്കുകയും യുഡിഎഫിന് അധികാരം കിട്ടുകയും ചെയ്താല്‍ മന്ത്രിയായി ഷാജിയെ പരിഗണിക്കാന്‍ സാധ്യത ഏറെയായിരുന്നു. ഈ വിവാദങ്ങളോടെ അതിനുള്ള സാധ്യത പൂര്‍ണ്ണമായും അടഞ്ഞു. ലീഗിന് അധികാരത്തില്‍ പങ്കാളിത്തം കിട്ടിയാലും എംഎല്‍എയായി നിയമസഭയില്‍ ഉണ്ടെങ്കില്‍ മന്ത്രിയാകാന്‍ ഷാജിക്ക് കഴിയില്ല. ഈ വിവാദങ്ങളില്‍ കുറ്റവിമുക്തനാവാതെ ലീഗ് ഷാജിക്ക് മന്ത്രിപദമൊന്നും കൊടുക്കില്ല.
അതിനിടെ കെ.എം.ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്ബാദനക്കേസ് വിജിലന്‍സ് കോടതി 23ലേക്കു മാറ്റി. ജഡ്ജി അവധിയായതിനാലാണിത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയാണ് ഇന്നലെ പരിഗണിക്കാനിരുന്നത്. എന്നാല്‍ വിജിലന്‍സ് 11നു തന്നെ ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാജിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ഞായറാഴ്ച തന്നെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്‌പി കോടതിയെ അറിയിച്ചിരുന്നു