വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര;കാസര്‍കോട്ടടക്കം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി

 തിരുവനന്തപുരം:കേരളത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. രാവിലെ ആറ് മണിയോടെ തന്നെ മോക്ക് പോളിംഗ് ആരംഭിച്ചിരുന്നു. ഇതിനിടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി.കെ.എം.എല്‍ എല്‍.പി സ്‌കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറിലായി. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കോവിഡ് കാലമായതിനാല്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. 40771 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു.പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ സുരക്ഷക്കായി നിയോഗിച്ചു. വീഡിയോ ചിത്രീകരണവും നടത്തുന്നുണ്ട്. ആള്‍മാറാട്ടം, ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയല്‍ എന്നിവയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡപ്രകാരം സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണമെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും കൈകള്‍ സാനിറ്റൈസ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. താപനില പരിശോധിച്ച ശേഷമാണ് വോട്ടര്‍മാരെ പോളിംഗ് കേന്ദ്രങ്ങളില്‍ കയറ്റുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയുമായി സഹകരിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് വിരലില്‍ മഷി പുരട്ടി സ്ലിപ്പ് നല്‍കും അതിന് ശേഷം സ്ലിപ്പ് സ്വീകരിച്ച് വിരല്‍ പരിശോധിക്കും. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് മിഷീനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്തിന് മുന്നിലെ താപനില പരിശോധനയില്‍ ഉയര്‍ന്ന താപനില ഉണ്ടെങ്കില്‍ അവര്‍ക്ക് അവസാനമണിക്കൂറില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവസാന മണിക്കൂറിലാണ് എത്തേണ്ടതെന്നും നിര്‍ദേശമുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി,അസം എന്നിവിടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും.


أحدث أقدم
Kasaragod Today
Kasaragod Today