പെരിന്തൽമണ്ണ: സി.പി.എം നേതാവ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജിന്‍റെ വിവാദമായ ഫേസ്ബുക് പോസ്റ്റിനെതിരെ യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം. യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ 'ഇരന്നു വാങ്ങുന്നതു ശീലമായിപ്പോയി' എന്നാണ് ജെയിൻ രാജ് പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ''അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ'' എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷനും പെരിന്തൽമണ്ണയിൽ യു.ഡി.എഫ് സ്ഥാനാർഥിയുമായ നജീബ് കാന്തപുരം പ്രതികരിച്ചത്.
നജീബിന്‍റെ കുറിപ്പിൻെ പൂർണരൂപം: 'അറബിയിൽ ഒരു ചൊല്ലുണ്ട്. 'മകൻ പിതാവിന്‍റെ പൊരുളാണ്'. അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണം കയ്യിലിരിക്കുന്ന ഹുങ്കിൽ എല്ലാകാലത്തും പാവങ്ങൾക്ക് മേൽ അധികാരത്തിന്‍റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ട. ഭരണം മാറും, നല്ല നാളുകൾ വരും.'
ജെയിൻ രാജിന്‍റെ വിവാദ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് നജീബ് പ്രതികരിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ പുല്ലൂക്കര മുക്കില്‍പീടികയിലാണ് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ പ്രേരിതമാണ് കൊലപാകമെന്നും അക്രമിസംഘത്തിൽ 10ലേറെ പേരുണ്ടെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.