ഗുവാഹത്തി : അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളും കേരളവും നിരാശപ്പെടുത്തിയപ്പോഴും ബി ജെ പിക്ക് ഭരണത്തുടര്‍ച്ച സമ്മാനിച്ച സംസ്ഥാനമാണ് അസം. എന്നാല്‍ ഇവിടെ മോശം പ്രകടനം നടത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബി ജെ പി ന്യൂനപക്ഷ സെല്ലിനെ പാര്‍ട്ടി പിരിച്ചുവിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ പാര്‍ട്ടി അമ്ബേ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ന്യൂനപക്ഷ സെല്‍ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാര്‍ ദാസ് വ്യക്തമാക്കി.
അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ ബി ജെ പിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ ബൂത്തിലും 20 അംഗങ്ങളുള്ള കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇവയെ നിയന്ത്രിക്കുന്നതിനായി ന്യൂനപക്ഷ സെല്ലിന്റെ കീഴില്‍ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, മണ്ഡല്‍ കമ്മിറ്റികള്‍ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുകയാണ്.
മേയ് രണ്ടിന് പുറത്ത് വന്ന അസം നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ ബി ജെ പി നയിക്കുന്ന സഖ്യം 26 സീറ്റുകളില്‍ 75ഉം സ്വന്തമാക്കിയാണ് ഭരണത്തുടര്‍ച്ച ഉറപ്പിച്ചത്. 75 സീറ്റുകളില്‍ 60ലും ബി ജെ പിയാണ് ജയിച്ചത്. മുസ്ലീം മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷം ശക്തമായ എട്ട് മണ്ഡലങ്ങളില്‍ ബി ജെ പി മത്സരിച്ചു. എന്നാല്‍ ഇതിലൊന്നില്‍ പോലും ജയിക്കാനായില്ല എന്നുമാത്രമല്ല, തോല്‍വി സംഭവിച്ചത് വന്‍ മാര്‍ജിനിലുമാണ്. ജാനിയ, ജലേശ്വര്‍, ബാഗ്ബാര്‍, സൗത്ത് സല്‍മര, ലോവര്‍ ആസാമിലെ ബിലാസിപാറ വെസ്റ്റ്, ലഹരിഘട്ട്, സെന്‍ട്രല്‍ അസമിലെ രൂപോഹിഹാത്ത്, ബരാക് വാലി മേഖലയിലെ സോനായി മണ്ഡലം എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയം രുചിച്ചത്. ജാനിയ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷാഹിദുല്‍ ഇസ്ലാമിന് ലഭിച്ചത് 6.18 ശതമാനം വോട്ടുകള്‍ മാത്രമാണ്.
അതേസമയം ബി ജെ പിയുടെ മുഖ്യ സഖ്യകക്ഷിയായ അസം ഗണ പരിഷത്തും മുസ്ലീം ഭൂരിപക്ഷ മേഖലയായ ചെംഗ, ദല്‍ഗാവ്, ജമുനാമുഖ് എന്നിവിടങ്ങളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകളിലും അവര്‍ പരാജയപ്പെടുകയായിരുന്നു. നിയമസഭയിലേക്ക് ഇക്കുറി വിജയിച്ചവരില്‍ 31 എം എല്‍ എമാര്‍ മുസ്ലീങ്ങളാണ്. ഇവരെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ജനവിധി തേടിയവരാണ് എന്നതാണ് പ്രത്യേകത.