750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

 ആദൂര്‍: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം ലീസിന് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് കൃഷ്ണ മന്ദിരത്തിനടുത്ത് എസ്.ബി.ടി. ബ്രാഞ്ചിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശ്രീവിദ്യ(47)യാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി സുള്ള്യ ആലട്ടി ആലന്തൂര്‍ കല്ലുചേപ്പുവിലെ മുഹമ്മദ് അന്‍വറി(51)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാനത്തൂരിലെ രാജേഷിന്റെ പരാതിയിലാണ് കേസ്. ബ്രോക്കര്‍ വഴിയാണ് രാജേഷ് ശ്രീവിദ്യയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലമുണ്ടെന്നും ഒന്നേക്കാല്‍ കോടി രൂപക്ക് വില്‍ക്കുന്നുണ്ടെന്നും 55 ലക്ഷം രൂപക്ക് ലീസിന് ലഭിക്കുമെന്നും അറിയിച്ചു. പിന്നീടാണ് അന്‍വറിനെ പരിചയപ്പെടുത്തിയത്. രാജേഷിന്റെ സ്ഥലം പണയപ്പെടുത്തിയും സുഹൃത്തുക്കളായ രാജീവന്‍, ശ്രീധരന്‍ എന്നിവരില്‍ നിന്നും വാങ്ങി 55ലക്ഷം രൂപ നല്‍കുകയായിരുന്നുവത്രെ. 25 ലക്ഷം രൂപ അന്‍വറിന്റെ സുള്ള്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും 30 ലക്ഷം രൂപ ശ്രീവിദ്യക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എസ്.ഐ. ടി. സുധാകരന്‍ ആചാരി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, അജയ് വില്‍സണ്‍, വനിതാ ഓഫീസര്‍ അഖില എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നും ഇവര്‍ക്ക് മറ്റ് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today