'നിങ്ങളാണ് കട പൂട്ടാൻ കാരണം'; കോഴിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച് ആദൂരിലെ വ്യാപാരി; ഇപ്പോൾ തേപ്പ് പണി

കാസർകോട്: സാധനങ്ങൾ വിൽക്കാനാവാതെ നഷ്ടം വന്നു കട പൂട്ടുന്ന സംഭവം പലയിടത്തും നടക്കാറുണ്ട്. എന്നാൽ കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സ്ഥാപനം പൂട്ടുന്നത് വിരളം ആയിരിക്കും. ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് കാസർകോട് ആദൂരിൽ. കട പൂട്ടിയ ആദൂർ സി എ നഗർ സ്വദേശി ഹാരിസ് കടക്ക് മുന്നിൽ ഒരു ബോർഡും സ്ഥാപിച്ചിരിക്കുകയാണ്. ഹാരിസിന്റെ ഈ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറൽ ആയിരിക്കുകയാണ്'കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കടപൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ്. അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും' -എന്നാണ് ബോർഡിലെ വാചകങ്ങൾ. കോഴിക്കട തുടങ്ങിയ ശേഷം ഉപഭോക്താക്കളെല്ലാം കടം ചോദിച്ചാണ് കോഴികൊണ്ടു പോയിരുന്നത്. ഇപ്പോൾ ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് പറയുന്നു.20 വർഷത്തോളം ദുബായിൽ മികച്ച ജോലിയിലായിരുന്ന ഹാരിസ് കൊവിഡിനെ തുടർന്നാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് രൂക്ഷമായതോടെ തിരിച്ചു ഗൾഫിൽ പോകാൻ കഴിഞ്ഞില്ല. അതിനിടയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒന്നരവർഷം മുമ്പ് കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും കോഴികൾ കടം പോയതു വലിയ തിരിച്ചടിയായി. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു.കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും പറഞ്ഞ് ഇറച്ചികൊണ്ട് പോകുന്നവർ അനവധിയായി. വീടുകളിൽ കല്യാണ ആവശ്യങ്ങൾക്കായി കോഴി കൊണ്ടുക്കൊടുത്ത വകയിലും തുക കിട്ടാനുണ്ടെന്നും അദ്ദേഹം പറയുന്നു. മിക്കവരും സുഹൃത്തുക്കളും നാട്ടുകാരും ആയിരുന്നു ഉപഭോക്താക്കൾ. കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി. തിരിച്ചു കിട്ടാനുള്ള പണം ലഭിക്കാനാണ് സ്ഥാപനത്തിനു മുന്നിൽ ബോർഡ് സ്ഥാപിച്ചതെന്ന് ഹാരിസ് പറയുന്നു.അടുപ്പമുള്ളവർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹാരിസ് ഇങ്ങനെയൊരു ബോർഡ് വെച്ചത്. പ്രവാസിയായിരിക്കെ പാർട്ണറെ കൂട്ടി ഒരു വ്യാപാരം തുടങ്ങിയിരുന്നു. എന്നാൽ പാർട്ണർ പറ്റിച്ചതോടെ 14 ലക്ഷം രൂപയുടെ കടക്കാരനായി താൻ മാറിയെന്ന് അദ്ദേഹം പറയുന്നു. കോഴിക്കടയ്‌ക്കൊപ്പം ലക്ഷങ്ങൾ ചിലവിട്ട് രണ്ട് റസ്റ്ററന്റുകളും ഹാരിസ് തുടങ്ങിയിരുന്നുവെങ്കിലും കച്ചവടം കുറഞ്ഞതും മറ്റ് പ്രശ്‍നങ്ങളും കാരണം അതും അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോൾ ജീവിതം പച്ചപിടിപ്പിക്കാനായി ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം തേപ്പ് പണി ചെയ്യുകയാണ് ഹാരിസ്.
أحدث أقدم
Kasaragod Today
Kasaragod Today