മൂവാറ്റുപുഴ∙ രാത്രി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇവരുടെ പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. പായിപ്ര എസ് വളവിൽ താമസിക്കുന്ന അർഷാദ് അലിയാർ(39), അടൂപറമ്പ് ചിലക്കാട്ട് പറമ്പിൽ ആരിഫ്(45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ആശ്രമം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. തൊടുപുഴയ്ക്കുള്ള ബസ് കാത്തു നിന്ന സ്ത്രീയുടെ അടുത്തെത്തിയ ഇരുവരും ബലം പ്രയോഗിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു.
അർഷാദ് പണവുമായി മുങ്ങിയപ്പോൾ ആരിഫ് ഇവരെ സ്റ്റാൻഡിന്റെ പിന്നിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരിൽ നിന്നു കുതറി രക്ഷപ്പെട്ട സ്ത്രീ ഇന്നലെ രാവിലെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പ്രിൻസിപ്പൽ എസ്ഐ ടി.എം.സൂഫി പറഞ്ഞു. അഡീഷനൽ എസ്ഐ എം.എം.ഷമീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഗസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ ഒട്ടേറെ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.