റാഞ്ചി∙ ജാര്‍ഖണ്ഡിൽ ലീഡ് നിലനിർത്തി കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം. മുന്നണി ഇപ്പോൾ 41 സീറ്റുകളിൽ മുന്നിലാണ്. തൂക്കുസഭയാണെങ്കിൽ എജെഎസ്‌യു, ജെവിഎം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാർഹെതിൽ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്.
ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് ലീഡ് ചെയ്യുന്നു. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയും മുന്നിലാണ്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്‌യു, എൽജെപി, ജെഡിയു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്.
അധികാരത്തുടർച്ച തേടുന്ന ബിജെപിക്കും അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബർ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആർക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താൻ കഴിയില്ലെന്ന സൂചനയാണു മിക്ക സർവേ ഫലങ്ങളും സൂചിപ്പിച്ചത്.