വിദ്യാനഗർ: ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും അമിതവിലയും തടയുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിൽ അടച്ചിട്ടതായി കണ്ടെത്തിയ മൊത്തവിതരണ കടയും സംഭരണശാലയും തുറപ്പിച്ചു. കാസർകോട് പഴയ ബസ്‌സ്റ്റാൻഡിനുസമീപത്തെ അരിയും പലവ്യഞ്ജനങ്ങളും വില്പന നടത്തിയിരുന്ന കടയും ഇതിന് സമീപമുള്ള സംഭരണകേന്ദ്രവുമാണ് അടച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
അരിയും മറ്റ് പലവ്യഞ്ജന സാധനങ്ങളുടെയും വലിയ സ്റ്റോക്ക് അടച്ചിട്ട സംഭരണശാലയിൽ കണ്ടെത്തി. കടയുടമയ്ക്ക് ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പല കടകളിലും സാധനങ്ങൾ നൽകിയിരുന്നത് ഇവിടെനിന്നായിരുന്നു. ചെറുകിട കച്ചവടശാലകളിൽ സാധനങ്ങൾ ലഭിക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. തിങ്കളാഴ്ച മുതൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലുടനീളം കർശനപരിശോധന നടത്തും. കാസർകോട് താലൂക്ക് പൊതുവിതരണ ഓഫീസർ പി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷാവകുപ്പ്, ലീഗൽ മെട്രോളജി, റവന്യു തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു. പോലീസുകാരുടെ സഹായത്തോടെയാണ് പരിശോധന നടന്നത്.
എ.ഡി.എം. എൻ.ദേവീദാസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടന്ന ജില്ലയിലെ വിവിധ വകുപ്പ് തലവന്മാരുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അവശ്യസാധനങ്ങളുടെ വില വിപണിയിലുയരുന്നതിനായി മൊത്തവിതരണ കട അടച്ചിട്ടതാണെന്ന് പരിശോധകർ പറഞ്ഞു. ഉള്ളിക്കും തക്കാളിക്കും മറ്റ് പച്ചക്കറികൾക്കും പലയിടങ്ങളിലും പല വിലയാണ് ഈടാക്കിയിരുന്നത്. ഉള്ളിക്ക് 50 മുതൽ 60 രൂപവരെ ഈടാക്കിയിരുന്നു. 40 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് കടയുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാസർകോട് നഗരസഭാ പ്രദേശത്താണ് ശനിയാഴ്ച പരിശോധന നടന്നത്.