ഭക്ഷണമില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നറിഞ്ഞു മിന്നൽ സന്ദർശനം നടത്തിയ കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർ കണ്ടത് വയറ് നിറയെ ബീഫും നെയ്ച്ചോറും കഴിക്കുന്ന തൊഴിലാളികളെ

കാസര്‍കോട്: കഴിക്കാന്‍ ഭക്ഷണമോ താമസിക്കാന്‍ വീടോ നല്‍കാതെ അന്യസംസ്ഥാന തൊഴിലാളികളെ കരാറുകാരന്‍ പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാന്‍ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോള്‍ കണ്ടത് ബീഫും നെയ്ച്ചോറും കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ. തൃക്കരിപ്പൂര്‍ പൊറോപാടുള്ള ക്യാമ്ബിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ മതിയാവോളം ബീഫും നെയ്ച്ചോറും കഴിക്കുന്ന ദൃശ്യം കണ്ടത്.

ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണി രാജ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ഇ.വി വിനോദ്, കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആണ് ഇന്നലെ പൊറോപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബിലെത്തിയത്. നൂറ്റിമുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളാണ് ക്യാമ്ബിലുള്ളത്.

കൊവിഡ് ലോക്ക് ഡൗണ്‍ കാരണം കരാറുകാരന്‍ ഇവര്‍ക്കൊന്നും ഭക്ഷണം നല്കുന്നില്ല എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ആരെയും അറിയിക്കാതെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.

എന്നാല്‍ പരിശോധന വിവരം ചോര്‍ന്നത് കൊണ്ടാണ് തൊഴിലുടമ ഇവര്‍ക്ക് ഭക്ഷണം കൃത്യമായി തയ്യാറാക്കി എത്തിച്ചതെന്ന് അധികൃതര്‍ വിലയിരുത്തി. സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബില്‍ പോകുന്ന കാര്യം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ തഹസില്‍ദാര്‍ അറിയിച്ചിരുന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്ന് കരാറുകാരന് വിവരം ചോര്‍ന്നു കിട്ടി എന്നാണ് കരുതുന്നത്. പഞ്ചായത്ത് സെക്രട്ടറിയെയും അധികൃതര്‍ ക്യാമ്ബിലേക്ക് കൂട്ടിയിരുന്നു.

അല്ലാത്ത ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലും വെറും അവില്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നത്. ഉദ്യോഗസ്ഥര്‍ വരുന്നതറിഞ്ഞാണ് ബീഫും നെയ്ച്ചോറും പ്രത്യേകം തയ്യാറാക്കി കരാറുകാരന്‍ ക്യാമ്ബില്‍ എത്തിച്ചത്. 18 അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കരോളം ക്യാമ്ബും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ എത്തിച്ച്‌ അടിമ കച്ചവടം തന്നെയാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി നല്‍കി വന്‍ തുക തൊഴില്‍ ഉടമയായ കരാറുകാരന്‍ അടിച്ചു മാറ്റുകയാണ്. ലേബര്‍ കോണ്‍ട്രാക്‌ട് എടുത്താണ് തൊഴിലാളികളെ കൊണ്ടു വന്ന് ജോലിക്ക് വിട്ടുകൊടുക്കുന്നത്.

ഇതിലൂടെ വലിയ തുകയാണ് ഏജന്റുമാരും കരാറുകാരും സമ്ബാദിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിനോദ്, കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്‌ എന്നിവരാണ് ക്യാമ്ബുകള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today