കണ്ണൂര്‍: കൊവിഡ് നെഗറ്റീവായതിനു ശേഷം ശ്വാസതടസത്തിന് ചികിത്സയിലിരിക്കെ റിട്ട. ഹോസ്പിറ്റല്‍ സൂപ്രണ്ട് മരണപ്പെട്ടു. കാസര്‍കോട് കളനാട് ഗവ. ഹോമിയോ റിട്ട. ഹോസ്പിറ്റല്‍ സൂപ്രണ്ട് പള്ളിക്കുന്ന് പാലത്തിനു സമീപത്തെ ഡോ. ഷാജി മോന്‍ പീറ്റര്‍ (58) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിടാനിരിക്കെയാണ് ഹൃദയാഘാതമുണ്ടയത്.
സെപ്തംബര്‍ മൂന്നിന് നടന്ന കൊവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് പോസിറ്റീവായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും കഴിഞ്ഞ ഒരാഴ്ച മുമ്പ് നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി പെരുമ്പടവില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയാണ്. പെരുമ്പടവിലെയും പരിസര പ്രദേശത്തെയും ജനകീയ ഡോക്ടറായിരുന്നു.വെള്ളോറ ഗവ: ഹോമിയോ ഡിസ്പൻസറി മുൻ മെഡിക്കൽ ഓഫീസറായിരുന്നു. ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക അരോളി എച്ച്.എസ്). മക്കള്‍: ചാന്ദിനി പീറ്റര്‍ (ദന്ത ഡോക്ടര്‍), ചന്ദന പീറ്റര്‍. സംസ്‌കാരം കണ്ണൂര്‍ ബര്‍ണശ്ശേരി സി.എസ്.ഐ സെമിത്തേരിയില്‍ നടക്കും.
