ജില്ലയിലെ ഉൾപ്രദേശങ്ങളിൽ ഔഷധചെടിയെന്ന വ്യാജേനെ കഞ്ചാവ് വളർത്തുന്നതായി സൂചന, സംഘത്തെ കണ്ടെത്താൻ എക്സൈസ് സ്‌ക്വാഡ്


കാസര്‍കോട്: മറ്റ് കൃഷിക്കിടെ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്ന സംഘത്തെ പിടികൂടാന്‍ എക്‌സൈസ് സ്‌ക്വാഡുകള്‍ രംഗത്ത്. കാസര്‍കോട് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ ആരുമറിയാതെ കഞ്ചാവ് കൃഷി നടത്തുന്നവരുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ തിരിച്ച് എക്‌സൈസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനടുത്ത മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ ഒരുവീട്ടുവളപ്പില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ രണ്ട് കഞ്ചാവ് ചെടികളാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചേമ്പും ചേനയും കൃഷി ചെയ്തതിനിടയിലാണ് കഞ്ചാവ് ചെടികളും വളര്‍ത്തിയത്. എക്‌സൈസ് രണ്ട് ചെടികളും പിഴുതെടുത്ത് കൊണ്ടുപോകുകയും കാട്ടുകുളങ്ങരയിലെ വി.വി മനു(30)വിനെതിരെ കേസെടുക്കുകയും ചെയ്തു. മനു സ്ഥലത്തില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി എക്‌സൈസ് പറഞ്ഞു. ഔഷധച്ചെടിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വിനു കഞ്ചാവ് ചെടികള്‍ നട്ടത്. തടമുണ്ടാക്കിയും കമ്പിവേലി കെട്ടിയും വളരെ ശ്രദ്ധയോടെയാണ് ഈ ചെടികളെ വിനു പരിപാലിച്ചത്. വീടിന്റെ തെക്കുകിഴക്ക് മൂലയില്‍ വെവ്വേറെ ഇടങ്ങളിലായാണ് ചെടി നട്ടത്. ഒരുചെടിക്ക് 165 സെന്റിമീറ്ററും മറ്റേതിന് 120 സെന്റീമീറ്ററുമാണ് ഉയരം. ഏതാനും ദിവസം കഴിഞ്ഞാല്‍ ചെടികള്‍ പൂത്തുതുടങ്ങും. കഞ്ചാവ് ചെടിയുടെ ഇലയും പൂവും കായും കഴിച്ചാല്‍ വീര്യമുള്ള ലഹരി ലഭിക്കും. അതുകൊണ്ട് തന്നെ ഇതിനെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. ലഹരിക്ക് അടിമകളായവരെ ലക്ഷ്യമിട്ടും സ്വന്തം ആവശ്യത്തിനും രഹസ്യമായി കഞ്ചാവ് കൃഷി ചെയ്യുന്നവര്‍ ഏറെയുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് ചിലര്‍ പിടിയിലാകുന്നത്. രണ്ടുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ടിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ പിടികൂടിയിരുന്നു. മലയോരപ്രദേശങ്ങളിലെ ദുര്‍ഘടം നിറഞ്ഞ ചില പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം മുമ്പ് എക്‌സൈസിന് ലഭിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം അന്വേഷണത്തിന് ആരും മിനക്കെടാറില്ല.
أحدث أقدم
Kasaragod Today
Kasaragod Today