ചെർക്കള: ചെങ്കള പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.
നെല്ലിക്കട്ട, ചെർക്കള ടൗൺ, ആലംപാടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. ആലംപാടിയിലെ ഹോട്ടലിൽനിന്നാണ് പഴകി ഉപയോഗശൂന്യമായ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്. നെല്ലിക്കട്ടയിലെയും ചെർക്കളയിലെയും മൂന്ന് ഹോട്ടലുകൾക്ക് ശുചിത്വം ഉറപ്പുവരുത്തുന്നതിന് നോട്ടീസ് നൽകി.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ തുടങ്ങിയ പരിശോധന വൈകീട്ടോടെയാണ് അവസാനിച്ചത്. ഹോട്ടലുകളിലെ ജീവനക്കാർ നിർബന്ധമായും കോവിഡ് ആന്റിജൻ പരിശോധന ഓരോ 28 ദിവസം കൂടുമ്പോഴും നടത്തണമെന്നും അതിന്റെ പരിശോധനാഫലം ഹോട്ടലുകളിൽ സൂക്ഷിക്കണമെന്നും ചെങ്കള ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.രാജേഷ് നിർദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസിഫ്, കൃഷ്ണപ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ആശാമോൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
