പുനലൂര്‍ (കൊല്ലം): ഇടതു നിന്ന് അരിവാളില്‍ ചവിട്ടിക്കയറി, വലതു മാറി കൈ ചവിട്ടി, കളം മറിഞ്ഞ് ഒടുവില്‍ താമരയില്‍... മാമ്ബഴത്തറ സലീം എന്ന തോട്ടം തൊഴിലാളി നേതാവാണ് മൂന്നു മുന്നണികള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്ബത്തുമായി ജനവിധി തേടുന്നത്. അഞ്ചാം അങ്കമാണ് ഇക്കുറി.
കന്നിപ്പോരാട്ടം 1995-ലായിരുന്നു. സി.പി.എം. പ്രതിനിധിയായി കഴുതുരുട്ടി വാര്‍ഡില്‍ മത്സരിച്ചു ജയിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ആര്യങ്കാവ് വാര്‍ഡില്‍നിന്നു വിജയിച്ചു. 2005-ല്‍ പാലരുവി വാര്‍ഡില്‍നിന്നു ജയിച്ച് വീണ്ടും ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.
സി.പി.എമ്മുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് 2009-ല്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2010-ല്‍ കഴുതുരുട്ടിയില്‍നിന്നു മത്സരിച്ച് വിജയിച്ചു. അക്കുറി ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. പ്രസിഡന്റ് സ്‌ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. അന്ന് വൈസ് പ്രസിഡന്റായി.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും സ്‌ഥാനത്തര്‍ക്കവും രൂക്ഷമായിരിക്കെ 2015-ല്‍ ഇടപ്പാളയത്തുനിന്നു മത്സരിച്ചെങ്കിലും ജയിച്ചില്ല. കാലുവാരിയതാണെന്ന വിശ്വാസത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്നീടു വിട്ടുനിന്നു.
2017 ജൂലൈയില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കുറി കഴുതുരുട്ടിയില്‍നിന്നു വിജയിക്കുമെന്ന വിശ്വാസത്തിലാണ് സലീം. എല്‍.ഡി.എഫിലെ സി. ചന്ദ്രനും യു.ഡി.എഫിലെ ഇടപ്പാളയം സുരേഷും കോണ്‍ഗ്രസ് റിബലായി ജോസും അവിടെ മത്സരരംഗത്തുണ്ട്.
