ഹൈക്കോടതി ഇടപെട്ടു; തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ 16ന് തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു

 ചെന്നൈ∙ തമിഴ്‌നാട്ടില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ നവംബര്‍ 16-ന് തുറക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 9-12 ക്ലാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചിരുന്നത്.  

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഡിസംബറിനു ശേഷം തുറന്നാല്‍ മതിയെന്നതു പരിഗണിക്കണമെന്ന് സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16 ന് സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കു രോഗം ബാധിച്ചിരിക്കുകയാണെന്നും  സ്‌കൂള്‍ തുറക്കുന്നതു നീട്ടുകയാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചിരുന്നു.കോവിഡ് നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറന്നാല്‍ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാന വിദ്യാര്‍ഥികളും, വിവിധ ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കോളജുകളില്‍ പഠിക്കുന്നുണ്ട്. രോഗം പടര്‍ന്നാല്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കും. കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 


സ്‌കൂള്‍ തുറക്കുന്നതു നീട്ടണമെന്ന് 50%ല്‍ അധികം രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 45% രക്ഷിതാക്കള്‍ മാത്രമാണു സ്‌കൂളുകളില്‍ നടത്തിയ അഭിപ്രായം രേഖപ്പെടുത്തല്‍ യോഗത്തില്‍ പങ്കെടുത്തത്. 16 മുതല്‍ വിദ്യാലയങ്ങള്‍ തുറക്കാനാണു സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. രക്ഷിതാക്കള്‍ എതിര്‍ത്ത സാഹചര്യത്തില്‍ സ്‌കൂളുകളും കോളജുകളും പൊങ്കല്‍ അവധിക്കു ശേഷമേ തുറക്കൂ എന്നാണു സൂചന. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി ചുരുക്കാന്‍ കമ്മിറ്റിയെ നിയമിച്ചെങ്കിലും ഇതുവരെ വെട്ടിക്കുറച്ച പാഠ്യപദ്ധതി പുറത്തിറക്കിയിട്ടില്ല.


Previous Post Next Post
Kasaragod Today
Kasaragod Today