കൊച്ചി∙ മൂവാറ്റുപുഴ നഗരസഭയുടെ 14–ാം വാർഡിൽ യുഡിഎഫിനു രണ്ടു സ്ഥാനാർഥികൾ. ഇവിടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വൽസ പൗലോസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോൺഗ്രസും സ്ഥാനാർഥിയെ ഇറക്കാൻ തീരുമാനിച്ചു. പൊതുപ്രവർത്തകയായ ജോയ്‌സ് മേരി ആന്റണിയെയാണ് കോൺഗ്രസ് സ്ഥാനാർഥി.
നേതാക്കൾ ഒത്തു തീർപ്പിൽ പ്രശ്നം പരിഹരിച്ച് ഒരു സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥാനാർഥികൾ രണ്ടു പേരും പിൻവാങ്ങാൻ തയാറായില്ല. നാമനിർദേശ പത്രിക പിൻവലിക്കാൻ സമയം കഴിയുമ്പോഴും രണ്ടു പേരും മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വാർഡിൽ സൗഹൃദമത്സരത്തിന് കളമൊരുങ്ങി.പ്രീത അജിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ നിന്നുള്ള വോട്ടുകൾ രണ്ടാകും എന്നതിനാൽ വിജയപ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാൽ കോൺഗ്രസിന് സ്വാധീനമുള്ള വാർഡ്, മുന്നണിയെ കൈവിടില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ കണക്കുകൂട്ടൽ.
