ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സവർണരുടെ ഭക്ഷണത്തില്‍ തൊട്ടെന്ന് ആരോപിച്ച് 25കാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു. ദേവരാജ് അനുരാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികളെ പിടികൂടിയിട്ടില്ല.
സവർണ ജാതിയിൽപ്പെട്ട ഭുര സോണി, സന്തോഷ് പാൽ എന്നിവർ ചേർന്നാണ് ദേവരാജിനെ മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടെ ദേവരാജ് അതിൽ തൊട്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
ഇതിന് ശേഷം, വീട്ടില്‍ തിരിച്ചെത്തിയ ദേവരാജ്, തന്നെ ഇരുവരും ചേർന്ന് മര്‍ദിച്ചുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ദേവരാജിന്‍റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം നെഞ്ച്‍വേദന അനുഭവപ്പെടുകയും മരിക്കുകയും ചെയ്തുവെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയത്.
പ്രതികള്‍ക്കായുള്ള തിരച്ചിലിലാണെന്ന് പൊലീസ് പറഞ്ഞു. കൊലക്കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
