കാലടി: സംസ്കൃത സര്‍വകലാശാലയിലെ 55ലധികം അധ്യാപക തസ്തികകളിലേക്ക് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയും കോടതി ഉത്തരവ് ലംഘിച്ചും നടത്തുന്ന നിയമനങ്ങളില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സിന്‍ഡിക്കേറ്റ് യോഗമാണ് റാങ്ക് ലിസ്റ്റ് അംഗീകരിക്കാനും അടിയന്തരമായി നിയമനം നടത്താനും തീരുമാനിച്ചതെന്നാണ് സൂചന.
ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ച് നിയമനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമടക്കം സര്‍വകലാശാല പൂര്‍ണമായും അടച്ചപ്പോഴും കഴിഞ്ഞ മാസം 22ന് ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തി അഭിമുഖവും സിന്‍ഡിക്കേറ്റ് ഉപസമിതി യോഗവും നടന്നിരുന്നു.
സിന്‍ഡിക്കേറ്റ് യോഗം നടന്ന ദിവസം രാത്രി വൈകിയും ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണിലൂടെ നിയമന ഉത്തരവ് നല്കി. ഇവര്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ക്രമക്കേട് പുറംലോകം അറിയുന്നത്.
ഏറെനാളത്തെ അധ്യാപന പരിചയവും മറ്റ് യോഗ്യതകളുമുള്ളതെന്ന് അഭിമുഖ സമിതിതന്നെ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗാര്‍ഥികളെ ഒഴിവാക്കി റാങ്ക്ലിസ്റ്റില് വളരെ പിറകിലുള്ള സി.പി.എം മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമനം നല്‍കിയെന്ന് സര്‍വകലാശാല സംരക്ഷണ സമിതി ആരോപിക്കുന്നു. 2019 സെപ്റ്റംബര്‍ 26നാണ് അധ്യാപക നിയമനത്തിന് ആദ്യ വിജ്ഞാപനം സര്‍വകലാശാല പുറത്തിറക്കിയത്.
സംവരണക്രമം തെറ്റിച്ചതായി കോടതിയില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് വിജ്ഞാപനത്തിലും സംവരണക്രമവും വിവിധ അധ്യാപക തസ്തികകളും സംബന്ധിച്ച വിവരങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രണ്ടാം വിജ്ഞാപനത്തിലെ മാറ്റങ്ങള്‍ സിന്ഡിക്കേറ്റിെന്റ അനുമതിയില്ലാതെയാണ് വൈസ് ചാന്‍സലര്‍ അംഗീകരിച്ചത്.
അധ്യാപക തസ്തികകള്‍ തോന്നിയ പോലെ വിവിധ വകുപ്പുകളിലേക്ക് മാറ്റിയും പ്രഫസര്‍, അസോ. പ്രഫസര്‍ എന്നിവ അസി. പ്രഫസര്‍ തസ്തികകളായി പുനഃക്രമീകരിച്ചുമാണ് വിജ്ഞാപനം ഇറക്കിയത്. സര്‍വകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി യു.ജി.സി നിര്‍ദേശങ്ങള്‍ ലംഘിച്ചും സംവരണ തത്ത്വങ്ങള്‍ അട്ടിമറിച്ചും നടത്തുന്ന നിയമനങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്ന് സര്‍വകലാശാല സംരക്ഷണ സമിതി അറിയിച്ചു.