ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിവർഷം ഒരാൾ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി യു.എൻ. യുനൈറ്റഡ് നേഷൻസിന്‍റെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യൻ കുടുംബങ്ങളിൽ പ്രതിവർഷം ഒരാൾ 50 കിലോ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് കണക്കുകൾ. 2019ലെ കണക്കുകളാണ് ഇേപ്പാൾ പുറത്തുവിട്ടത്.
ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (931 മെട്രിക് ടൺ) വീടുകൾ, സ്ഥാപനങ്ങൾ, റസ്റ്ററന്‍റുകൾ തുടങ്ങിയവ പാഴാക്കുന്നു. ഇതിൽ വീടുകളിലാണ് ഏറ്റവും കൂടുതൽ ഭക്ഷ്യമാലിന്യം.
വരുമാനം കണക്കിലെടുക്കാതെ, എല്ലാ രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നുണ്ട്. ഇന്ത്യയിൽ 50 കിലോഗ്രമാണ് പ്രതിവർഷം ഒരാൾ പാഴാക്കുന്ന ഭക്ഷണം. ബംഗ്ലാദേശിൽ 65 കിലോഗ്രാം, പാകിസ്താനിൽ 75, ശ്രീലങ്കയിൽ 76, നേപ്പാളിൽ 79, അഫ്ഗാനിസ്ഥാനിൽ 82 കിലോഗ്രാം എന്നിങ്ങനെയാണ് കണക്കുകൾ.
സാമ്പത്തികമായും സാമൂഹികമായും ഭക്ഷ്യമാലിന്യം വൻ വിപത്തുകൾ സൃഷ്ടിക്കും. മലിനീകരണ തോത് ഉയരുന്നതിനൊപ്പം ഭക്ഷ്യക്ഷാമം വർധിക്കുകയും പണച്ചെലവും ഉണ്ടാകുമെന്നും ആഗോള വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യു.എന്നിന്‍റെ കണക്കുപ്രകാരം 690 മില്ല്യൺ പേർ 2019ൽ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. കോവിഡ് 19 കൂടി വ്യാപിച്ച് ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം കൂടിയതായാണ് കണക്കുകൂട്ടൽ. അതിനാൽ ഭക്ഷ്യമാലിന്യം കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യു.എന്നിന്‍റെ റിപ്പോർട്ടിൽ പറയുന്നു.