റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം മെയ് 17ലേക്ക് മാറ്റിവെച്ചു

 കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ നടക്കേണ്ട അന്തിമവാദം മെയ് 17ലേക്ക് മാറ്റിവെച്ചു. ഇന്നലെ കോടതിയില്‍ അന്തിമവാദം ആരംഭിക്കേണ്ടതായിരുന്നെങ്കിലും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന് ഹാജരാകാന്‍ സാധിച്ചില്ല. ഇതോടെയാണ് വാദം മാറ്റിവെക്കേണ്ടിവന്നത്. റിയാസ് മൗലവി വധക്കേസില്‍ വാദിഭാഗത്തെയും പ്രതിഭാഗത്തെയും മുഴുവന്‍ സാക്ഷികളെയും വിസ്തരിച്ചതോടെ ഇനി പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദപ്രതിവാദങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വാദം പൂര്‍ത്തിയാല്‍ മാത്രമേ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കാനാകുകയുള്ളൂ. ഈ കേസില്‍ അഡ്വ. അശോകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാരാണ് നിയോഗിച്ചത്. കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്നുപ്രതികളെയും 100 സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് ഈ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍ക്ക് ഇന്നലെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today