കുമ്പള: കൊടിയമ്മയിൽ യുവാവിനെ കുത്തികൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കർണാടകത്തിലേക്ക് രക്ഷപ്പെട്ടതായി പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം കർണാടകത്തിലേക്ക് പോയിട്ടുണ്ട്. ആരിക്കാടി കടവത്തെ എസ്‌ഡി പി ഐ പ്രവർത്തകൻ സൈനുദ്ദീ(30)നായിരുന്നു കുത്തേറ്റത്. മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണംചെയ്തിട്ടുണ്ട്.
കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധ കേസിലെ പ്രതിയായ ബാസിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈനുദീനെ വധിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി,മുൻ വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു,
ബാസിത്, അനിൽ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്,
2015 ൽ കുമ്പള ടൗണിൽ വെച്ച് സുനാമി കോളനിയിലെ ശാകിറിനെ ഫുട്ബോൾ കളിയുമായുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ബാസിത്. തിങ്കളാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ നാലംഗ സംഘത്തിലെ കൊലക്കേസ് പ്രതിയായ ബാസിത് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ് ഐ വികെ അനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അപകടനില തരണം ചെയ്തിട്ടുണ്ട് സൈനുദ്ധീനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.