പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവ്

 കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് സ്വദേശി കെ.എം. ഹൗസിൽ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2019 ജനുവരി ഒന്നിന് രാവിലെ 3 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബേക്കൽ എഎസ്ഐ ആയിരുന്ന ജയരാജൻ, ഡ്രൈവർ ഇൽസാദ് എന്നിവരെ കത്തി, കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, പൊലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്തു വെന്നാണ് കേസ്‌. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന വി.കെ വിശ്വംഭരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി.ചന്ദ്രമോഹൻ ഹാജരായി.


أحدث أقدم
Kasaragod Today
Kasaragod Today