റിയാസിന് യാത്രാമൊഴി നൽകി ചെമ്മനാട്

കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് തൃശൂര്‍, ചാവക്കാട് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെ വീട്ടിലെത്തിച്ച ശേഷം ചെമ്മനാട് ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആഗസ്ത് 31ന് രാവിലെ ആറുമണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും തീരദേശ പൊലീസും നേവിയിലെ മുങ്ങല്‍ വിദഗ്ധരും കീഴൂരിലെത്തി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും കീഴൂരിലെത്തി തെരച്ചില്‍ നടത്തിയിരുന്നു. പരേതനായ കല്ലുവളപ്പില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും മുംതാസിന്റെയും മകനാണ്. സിയാനയാണ് ഭാര്യ. ഫാത്തിമ റൗസ, മറിയം റാനിയ, ആയിഷ റൈസല്‍ അര്‍വ എന്നിവരാണ് മക്കള്‍. ഹബീബ്, അന്‍വാസ് എന്നിവര്‍ സഹോദരങ്ങളാണ്.
أحدث أقدم
Kasaragod Today
Kasaragod Today