കാസർകോട്: ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പൊൻകുന്നം ചിറങ്കടവ് സ്വദേശി കെ എ നവാസി(44)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവു അനുഭവിക്കണം. 2015 മെയ് 13നാണ് കേസിനാസ്പദമായ സംഭവം. രാത്രി 8 മണിയോടെ ചെങ്കള ബേവിഞ്ച ദേശീയപാതയിൽ വച്ച് കഞ്ചാവ് പിടികൂടിയത്. അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് ഡിവൈ. എസ്.പിയുമായ സി.കെ സുനിൽകുമാറും സംഘവുമാണ് വാഹനമടക്കം കഞ്ചാവ് പിടികൂടുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്. തുടർന്ന് കുമ്പള ഇൻസ്പെക്ടർമാരായ ടി.പി രഞ്ജിത്ത്, സിബി തോമസ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായ കെ.എ സുരേഷ്ബാബു, ടി.പി പ്രേമരാജൻ, പി ജ്യോതികുമാർ എന്നിവരാണ് അന്വേഷണം അന്വേഷണം നടത്തിയത്. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ ഡിവൈഎസ്പിയുമായ വി.വി മനോജാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ: ചിത്രകല എന്നിവർ ഹാജരായി. ഈ കേസിൽ രണ്ടു പ്രതികൾ ഒളിവിലാണ്. ശിക്ഷിക്കപ്പെട്ടയാൾ സമാനമായ മറ്റൊരു കേസിൽ വിചാരണ നേരിടുകയാണ്.
വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
mynews
0