കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എന്‍.ആര്‍.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. കൊല്‍ക്കത്തയില്‍ എന്‍.ആര്‍സി സംബന്ധിച്ച സെമിനാറില്‍
സംസാരിക്കവെയാണ് മുസ്‍ലിംകളെ നേരിട്ട് പരാമര്‍ശിക്കാതെ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ആര്‍.സി നടപ്പിലായാല്‍ ഹിന്ദുക്കള്‍ അടക്കമുള്ള കുടിയേറ്റക്കാരും പുറത്താകുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ പേടിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് മമതാ ബാനര്‍ജി പറയുന്നു. ഇത് വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള നടപടിയാണ്. മമതാ ബാനര്‍ജി എത്ര എതിര്‍ത്താലും ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ബി.ജെ.പിക്ക് 18 സീറ്റ് നല്‍കിയത് ഇതിനാണ്. കുടിയേറ്റക്കാരെ തെരഞ്ഞെടു പിടിച്ച് പുറത്താക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും ബംഗാളിനെ സംബന്ധിച്ച് ബി.ജെ.പി അന്യപാര്‍ട്ടിയാണെന്ന പ്രചരണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ജാതി, മത, ലിംഗ, വര്‍ണ, വിശ്വാസ, തൊഴില്‍ഭേദമന്യേ ഇന്ത്യ ഇക്കാരുടേതാണെന്നും ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തരമന്ത്രി ഉപേക്ഷിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.