മംഗളൂരു ∙ പുത്തൂരിലെ സ്വകാര്യ കോളജിൽ പട്ടികജാതി വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചു ദൃശ്യങ്ങൾ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 5 എബിവിപി നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അതേ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ പുത്തൂർ ബജത്തൂർ ഗണദമൂലെയിലെ ഗുരുനന്ദൻ (19), പെർണെയിലെ പ്രജ്വൽ (19), കഡമ്പുവിലെ കിഷൻ (19), പിലിഗുണ്ട ആര്യാപുവിലെ സുനിൽ (19), ബല്യ ബറിമാറുവിലെ പ്രഖ്യാത് (19) എന്നിവർക്കെതിരെയാണു പുത്തൂർ ഡിവൈഎസ്പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ മാർച്ചിലാണു കേസിനാസ്പദമായ സംഭവം. ഒന്നാം വർഷ വിദ്യാർഥിനിയെ വീട്ടിൽ ആക്കാമെന്നു പറഞ്ഞു കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയും അതു വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തുവെന്നാണു കേസ്. പ്രതികളായ നേതാക്കൾ ജൂലൈയിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു സംഘടനാ നേതൃത്വവുമായി അകന്ന ചിലർ നേതാക്കളെ അപകീർത്തിപ്പെടുത്താൻ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണു പൊലീസ് കേസെടുത്തത്.