ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കുന്നു. നിരോധാജ്ഞ ലംഘിച്ചുകൊണ്ട് പ്രതിഷേധിച്ച സാമൂഹിക പ്രവര്‍ത്തകര്‍, ഇടത് നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കുന്നത്. ജാമിയ മിലിയയിലെ നൂറിലേറെ വിദ്യാര്‍ത്ഥികളെയാണ് ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുന്‍ എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബെംഗളൂരുവില്‍ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഹൈദരാബാദ് ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
മംഗലാപുരം, ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ നിരോധനാജ്ഞ നില നിൽ ക്കുകയാണ്,
ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തലാക്കി.
ബെംഗളൂരിലും മംഗലാപുരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ അവഗണിച്ചുകൊണ്ട് പ്രതിഷേധിക്കാനായി എത്തിയ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മണ്ഡി ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനായി എത്തിയ വിദ്യാര്‍ത്ഥികളോട് പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്ത വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഡല്‍ഹിയില്‍ പ്രതിഷേധകരെ നിയന്ത്രിക്കാനായി 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയിരുന്നു. ജെ.എന്‍.യു, ജാമിയ മിലിയ, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള സ്റ്റേഷനുകളാണ് താത്കാലികമായി അടച്ചത്. നിരോധനാജ്ഞയും പൊലീസ് വാഹനങ്ങള്‍ തടയുന്നതും കാരണം ഡല്‍ഹിയിലെ വാഹനഗതാഗതവും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്