താളിപ്പടുപ്പ്‌ മൈതാനം സർക്കാർ ഏറ്റെടുക്കണമെന്ന് ശുപാർശ മൈതാനത്തിന്റെ പല ഭാഗങ്ങളും സമീപവാസികൾ കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തി





നഗരസഭ പാട്ടത്തിനെടുത്ത്‌ കൈവശം വച്ചിരുന്ന താളിപ്പടുപ്പ്‌ മൈതാനം സർക്കാർ ഏറ്റെടുക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതി യോഗം ശുപാർശ ചെയ്‌തു. സർക്കാർ അധീനതയിലുള്ളതും പാട്ടത്തിന്‌ നൽകിയതുമായ മുഴുവൻ ഭൂമിയുടെയും കരാർ വ്യവസ്ഥകൾ 2012ൽ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. 
നഗരസഭ കൈവശം വച്ച്‌ ഉപയോഗപ്പെടുത്തിയ മൈതാനം തിരിച്ചുപിടിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത്‌ മൂന്നുമാസമായി താലൂക്ക്‌ വികസന സമിതി യോഗത്തിൽ ചർച്ചയായിരുന്നു.
അഞ്ച്‌ ഏക്കർ ഭൂമിയാണ്‌ മൈതാനത്തിനുണ്ടായിരുന്നത്‌. ഇതിന്റെ പല ഭാഗങ്ങളും സമീപവാസികൾ കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇവ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല. പാട്ടവ്യവസ്ഥകൾ പൂർണമായും ലംഘിച്ചതിനെ തുടർന്നാണ്‌ മൈതാനത്തിന്റെ കരാർവ്യവസ്ഥ റദ്ദാക്കാൻ വ്യാഴാഴ്‌ച ചേർന്ന താലൂക്ക്‌ വികസന സമിതി ഒറ്റക്കെട്ടായി തീരുമാനിച്ചത്‌.
ജില്ലയ്‌ക്ക്‌ ഗുണകരമാകുന്നവിധം താളിപ്പടുപ്പ്‌ മൈതാനത്തെ മികച്ച രീതിയിൽ മാറ്റിയെടുക്കുന്നതിൽ കടുത്ത വീഴ്‌ചയാണ്‌ നഗരസഭാ  ഭരണക്കാർ കാട്ടിയതെന്ന്‌ വികസനസമിതി യോഗം വിലയിരുത്തി. വർഷങ്ങളായി കൈവശം വച്ചിട്ടും നവീകരണ പ്രവർത്തനങ്ങളൊന്നും നഗരസഭ നടത്തിയില്ല. മിക്കപ്പോഴും പകൽ ഡ്രൈവിങ്‌ പരിശീലനമാണ്‌ മൈതാനത്തുള്ളത്‌. 
തൊട്ടടുത്തുള്ള അടുക്കത്ത്‌ബയൽ ഗവ. യുപി സ്‌കൂളിലെ കുട്ടികൾ കളിക്കുന്നത്‌ ഇവിടെയാണ്‌. അതിനിടയിലാണ്‌ അപകടരമായ വിധം ഡ്രൈവിങ്‌ പരിശീലനം. ഇതിനെതിരെ വാർഡ്‌ കൗൺസിലർ ഉൾപ്പെടെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല.
നഗരസഭയിലെ വികസന കാര്യങ്ങളും കെടുകാര്യസ്ഥതകളും ഒരുപോലെ ചർച്ചയാകുന്ന വികസന സമിതി യോഗത്തിൽ നഗരസഭാ സെക്രട്ടറി പങ്കെടുക്കാതായിട്ട്‌ നാളുകളായി. പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും ഇതിന്‌ മാറ്റം വന്നിട്ടില്ല. ഇതിനെതിരെ യോഗത്തിൽ കടുത്ത പ്രതിഷേധമുയർന്നു. 
താളിപ്പടുപ്പ്‌ മൈതാനം സർക്കാർ തിരികെ ഏറ്റെടുക്കുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച സ്‌റ്റേഡിയം ജില്ലയ്‌ക്ക്‌ സ്വന്തമാകാൻ സാധ്യതയേറി. സംസ്ഥാന കായികവകുപ്പ്‌ സ്‌റ്റേഡിയം നിർമാണത്തിനായി ഓരോ ജില്ലയ്‌ക്കും വൻ തുകയാണ്‌ അനുവദിക്കുന്നത്‌. 
ദേശീയപാതയോരത്ത്‌ സൗകര്യപ്രദമായ നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാൻ മൈതാനത്തെ ഉപയോഗപ്പെടുത്താൻ സാധ്യതയേറിയിട്ടുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today