ദേലംപാടി ∙ കർണാടക പൂത്തൂരിൽ നിന്നു ദേലംപാടിയിലേക്കു പച്ചക്കറി കൊണ്ടു വന്ന പിക്കപ് ലോറി സാംപിയ റൂറൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലോറി ഡ്രൈവർ ഈശ്വരമംഗല സ്വദേശി കെ.അനന്തു പാട്ടാളിയെ മർദിച്ച ശേഷമാണു പച്ചക്കറിയുമായി ലോറി കസ്റ്റഡിയിൽ എടുത്തത്.
ദേലംപാടി- മുൻചിങ്ങാന റോഡ് മണ്ണിട്ട് അടച്ചതിനാൽ, അതിർത്തിയുടെ അപ്പുറത്തു ലോറി നിർത്തി പച്ചക്കറി ചുമന്നു മറ്റൊരു വണ്ടിയിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴാണ് എസ്ഐ ഉദയ രവിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയത്. അനന്തുവിനെ മർദിക്കുന്നതു കണ്ടു ദേലംപാടിയിൽ നിന്നു പച്ചക്കറി എടുക്കാൻ എത്തിയവർ വണ്ടിയുമായി രക്ഷപ്പെട്ടു. അനന്തുവിന്റെ കൈക്ക് ഒരാഴ്ച മുൻപ് ബൈക്ക് ഇടിച്ചു ക്ഷതമേറ്റിരുന്നു.
പൊലീസിന്റെ മർദനത്തിൽ ഈ ഭാഗത്തു പൊട്ടലുണ്ടായി. ദേലംപാടി മുൻചിങ്ങാന സ്വദേശി എം.അമീറിന്റെ ഉടമസ്ഥതയിലുള്ളതാണു ലോറി. ഈശ്വരമംഗലയിലെ പച്ചക്കറി വ്യാപാരിയായ ഇദ്ദേഹം ദേലംപാടിയിലെ കടകളിലേക്കു പച്ചക്കറി വിതരണവും ചെയ്യുന്നുണ്ട്.
ലോക്ഡൗൺ സമയത്തു യാത്ര ചെയ്യാൻ പൂത്തൂർ താലൂക്ക് ഓഫിസിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. അനുമതി പത്രം എസ്ഐ കീറിക്കളയുകയും താലൂക്ക് ഓഫിസിൽ ബന്ധപ്പെട്ടു റദ്ദാക്കുകയും ചെയ്തു. ലോറി രണ്ടു മണിക്കൂർ നേരം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചതിനു ശേഷം വ്യാപാരികളുടെ ഇടപെടലിനെ തുടർന്നാണു വിട്ടയച്ചത്.