കാസര്‍കോട്: നിസാമുദ്ദീനിലെ തബ് ലീഗ് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരില്‍ കാസര്‍കോട് സ്വദേശികളായ 5 പേരും. ഇന്നാണ് ആരോഗ്യ വകുപ്പിന് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ പേര് വിവരങ്ങളും മൊബൈല്‍ ഫോണ്‍ നമ്ബറുകളും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ശേഖരിച്ച് കഴിഞ്ഞു. ഇവരെ കൂടാതെ കൂടുതല്‍ പേര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പും പൊലീസും. പങ്കെടുത്തു എന്ന് സ്ഥിരീകരിച്ചവരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.
മറ്റാരെങ്കിലും നിസാമുദ്ദീനില്‍ പോയിട്ടുണ്ടെങ്കില്‍ ഇവരില്‍നിന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തില്‍നിന്ന് വിവിധ ദിവസങ്ങളിലായി 300 പേര്‍ ഉണ്ടായിരുന്നുഎന്നാണ് പറയുന്നത്. ലോക്ക് ഡൗണിന് മുമ്ബാണ് ചടങ്ങുകള്‍ നടന്നതെങ്കിലും ശേഷം വിശ്വാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് പോയത്. ഇത് കൊറോണയുടെ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കാസര്‍കോട് സ്വദേശികളും ചടങ്ങില്‍ പങ്കെടുത്തു എന്ന വിവരം പുറത്തുവന്നത്. തബ് ലീഗ് ജമാ അത്ത് എന്ന ചടങ്ങില്‍ തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഇന്ത്യയിലേക്ക് വിമാനം കയറും മുന്നേ ഈ രാജ്യങ്ങളില്‍ കൊറോണാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയം ഇന്ത്യയില്‍ വൈറസ് ബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് ചടങ്ങ് കൊറോണ വൈറസ് വ്യാപനവുമായി കൂട്ടിവായിക്കാന്‍ തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ഓളം പേര്‍ ഈ സമയം മര്‍കസിലുണ്ടായിരുന്നു. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ട്. കോയമ്ബത്തൂര്‍, സേലം സ്വദേശികള്‍ മടങ്ങിയത് ഡല്‍ഹിയില്‍ നിന്ന് തമിഴ്നാട്ടിലേക്കാണെന്നത് ആശങ്ക വര്‍ദ്ധിക്കാനും ഇടയായി. കോയമ്ബത്തൂരിലെ റെയില്‍വേയിലുള്ള മലയാളി ഡോക്ടര്‍ ഈ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തയാളെയാണ് ചികിത്സിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത തിൽ 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, അതിൽ 7 പേർ മരണപ്പെട്ടു, ചടങ്ങിൽ പങ്കെടുത്ത 600 ഓളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്.