ന്യൂഡൽഹി ∙ റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ കോവിഡ് നെഗറ്റീവായ എല്ലാവർക്കും ആർടി–പിസിആർ ടെസ്റ്റ് നടത്തണമെന്നു ഡൽഹി സർക്കാർ. രോഗലക്ഷണങ്ങളുണ്ടായിരുന്ന 1400 ലേറെ പേർ നെഗറ്റീവായിരുന്നു. ഇവർക്ക് ആർടി–പിസിആർ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണ് എല്ലാ ജില്ലകൾക്കും സംസ്ഥാന സർക്കാർ നിർദേശം നൽകിയത്.
‘ആകെ 1437 പേർക്ക് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായെങ്കിലും ഇവർ ആർടി– പിസിആർ പരിശോധന നടത്തിയിട്ടില്ലെന്നു തെളിഞ്ഞു. ഇന്നു മുതൽ ആർടി– പിസിആർ ഏവരിലും ഉറപ്പാക്കണം.’– ജില്ലകൾക്ക് അയച്ച നിർദേശത്തിൽ ആരോഗ്യ കുടുംബക്ഷേമ സ്പെഷൽ സെക്രട്ടറി ഉദിത് പ്രകാശ് റായ് വ്യക്തമാക്കി. നോർത്ത് വെസ്റ്റ് ജില്ലയിലാണ് ഇത്തരം കേസുകൾ കൂടുതൽ, 870. സൗത്ത് വെസ്റ്റ് ജില്ലയിൽ 258 പേരിലും ആർടി–പിസിആർ നടത്തിയിരുന്നില്ല.
