ലക്നൗ ∙ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചു. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരിൽ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തർപ്രദേശ് വഖഫ് ബോർഡ് പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികൾ. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്
വിനയ് കട്യാർ, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധർമദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷൺ ശരൺ യാദവ്, പവൻ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിയത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ മനോഹർ ജോഷി, കല്യാൺ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാൽ ദാസ്, സതീഷ് പ്രധാൻ എന്നിവര്‍ ഹാജരായിട്ടില്ല. ഇവർ വിഡിയോ കോൺഫറൻസിങ് വഴി വിധി പ്രസ്താവം കേട്ടു. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിയിലെത്താതിരുന്നത്.കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.
ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എംപി വിനയ് കട്യാർ, മുൻ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദൾ നേതാവുമായിരുന്ന ജയ്ഭാൻ സിങ് പവയ്യ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.
2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രിൽ 19ന്– ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു.
