കാസർകോട് ∙ ജില്ലയിൽ കോവിഡ് ബാധിച്ചു നാല് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നായന്മാർമൂലയിലെ സി.എ.ഹസൈനാർ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ മരിച്ചു. അരി മിൽ ഉടമയാണ്. ഇദ്ദേഹം ദിവസങ്ങൾക്കു മുൻപു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗ പരിശോധനയ്ക്കു വിധേയനായിരുന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം പനി അനുഭവപ്പെടുകയും പിന്നീട് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ആയിരുന്നു.
നായന്മാർമൂല ടിഐഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് കൂടിയാണ്. ഭാര്യ: നഫീസ. മക്കൾ: സി.എച്ച്.തസ്‌ലിമ (അധ്യാപിക, ടിഐഎച്ച്എസ്എസ് നായന്മാർമൂല), തസ്‌വിൻ, ജസീം, നജീൽ, അൻഷിഫ, അഫാഫ്. മരുമക്കൾ: സജീദ് ബെദിര, ജുമാന, മഷൂഫ, ഹംശിദ. സഹോദരങ്ങൾ: സിബി മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മൊയ്തീൻ കുഞ്ഞി, അബ്ദുൽ ഗഫൂർ, ബീഫാത്തിമ, ആയിഷ, ഖദീജ, റുഖിയ. ഹൃദയാഘാതം മൂലം മരിച്ച കുണ്ടംകുഴി മാവിനക്കൽ എ.ഗോപാലകൃഷ്ണന് (52) മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
അച്ഛൻ: പരേതനായ കേശവൻ. അമ്മ: നാരായണി. ഭാര്യ: കെ.എൻ.ശ്യാമള. മക്കൾ: എ.അജിത്ത്കുമാർ, എ.രഞ്ജിത്ത്കുമാർ, ശരണ്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ (അട്ടേങ്ങാനം), അജിത (ഗൾഫ്), വിനോദ് (അട്ടേങ്ങാനം), പരേതയായ രമണി.
കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇച്ചിലംകോട് സ്വദേശി മരിച്ചു. ഇച്ചിലംകോട്ടെ മൊയ്തീനാണ് (65) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഓഗസ്റ്റ് 31ന് കോവിഡ് സ്ഥിരീകരിച്ച് പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുമ്പള കിദൂർ നമ്പെത്തോട് സ്വദേശി കമല (60) ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. ഗുരുതരമായ കരൾ രോഗവും ഉണ്ടായിരുന്നു.