ചെർക്കളയിൽ കെ എസ്‌ ഇ ബി യും പോലീസും പുലർച്ചെ നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെത്തിയത് വൻ വൈദ്യുതി മോഷണം, പത്ത് ലക്ഷം വരെ പിഴ ചുമത്തും, കാഞ്ഞങ്ങാട്ടെ മോഷണത്തിന് ഇന്നലെ 3.80ലക്ഷം പിഴ ചുമത്തിയിരുന്നു


കാസർകോട് ∙ ‌രണ്ട് എസി, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഉള്ള ബഹുനില വീട്. പക്ഷേ കഴിഞ്ഞ 4 വർഷത്തിനിടയിൽ രാത്രിയിലെ വൈദ്യുതി ഉപയോഗം വെറും 360 യൂണിറ്റ് മാത്രം. ഇതിന്റെ കാരണം തേടിയിറങ്ങിയ കെഎസ്ഇബിയുടെ ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് പിടികൂടിയത് വൻ വൈദ്യുതി മോഷണം. ചെർക്കള പാടിയിലെ ഒരു വീട്ടിൽ നിന്നാണ് തട്ടിപ്പ് പിടികൂടിയത്. 2016 ൽ ഈ വീട്ടിലെ പഴയ മീറ്റർ മാറ്റി പുതിയ ഡിജിറ്റൽ മീറ്റർ സ്ഥാപിച്ചിരുന്നു.

മൂന്ന് സമയ ക്രമങ്ങളായിട്ടാണ് ഇതിൽ ഉപയോഗം രേഖപ്പെടുത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും 6 മുതൽ രാത്രി 9 വരെയും 9 മുതൽ പിറ്റേന്ന് രാവിലെ 6 വരെയുമുള്ള ഉപയോഗം പ്രത്യേകമായി ഇതിൽ കാണാൻ കഴിയും. പകൽ സമയത്ത് ശരാശരി ഉപയോഗമുണ്ടെങ്കിലും രാത്രി സമയത്ത് തീരെ ഉപയോഗമില്ലെന്ന് കെഎസ്ഇബിയുടെ പരിശോധനയിൽ കണ്ടെത്തി. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ വിദ്യാനഗർ പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം പുലർച്ചെ പരിശോധന നടത്തി.

സർവീസ് വയറിൽ നിന്നു മീറ്ററിലേക്ക് പോകുന്ന വയർ മുറിച്ച് നേരിട്ട് കണക്‌ഷൻ നൽകിയായിരുന്നു മോഷണം. പകൽ സമയത്ത് കാണാതിരിക്കാൻ ഇതു മാറ്റി മീറ്ററിലേക്ക് കണക്‌ഷൻ നൽകും. ചെങ്കള നാലാം മൈലിലെ മറ്റൊരു ബഹുനില വീട്ടിൽ നിന്നു സമാനമായ മറ്റൊരു വൈദ്യുതി മോഷണവും പിടികൂടി. മീറ്ററിൽ കാന്തം വച്ചു പ്രവർത്തനരഹിതമാക്കിയായിരുന്നു ഇവിടെ മോഷണം.

രണ്ടു കേസുകളും പിഴ ചുമത്താൻ ചെർക്കള സെക്‌ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കു കൈമാറി. രണ്ടിലും കൂടി 10 ലക്ഷത്തിലേറെ രൂപ പിഴ വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കാഞ്ഞങ്ങാട് നിന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മോഷണം പിടികൂടിയ സംഭവത്തിൽ 3.80 ലക്ഷം രൂപ പിഴ ചുമത്തി.
Previous Post Next Post
Kasaragod Today
Kasaragod Today