കാസർകോട് ∙ അറുപത് വർഷത്തിലേറെ തന്റെ കർമ മണ്ഡലമായിരുന്ന എടനീർ മഠത്തിലെ വൃന്ദാവനത്തിൽ സ്വാമി കേശവാനന്ദ ഭാരതിക്ക് അന്ത്യ വിശ്രമം. കർപ്പൂരത്തിന്റെ ഗന്ധവും പൂജാ മന്ത്രങ്ങളും ഉയർന്നു മുഴങ്ങിയ അന്തരീക്ഷത്തിൽ വൈദിക ചടങ്ങുകളോടെ ഇദ്ദേഹത്തിന്റെ ഭൗതിക ദേഹം മഠത്തിനുള്ളിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് സമാധിയിരുത്തി. സ്വാമിയുടെ വിയോഗ വിവരം അറിഞ്ഞ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നാടിന്റെ നാനാ ദിക്കുകളിൽ നിന്ന് ആളുകൾ മഠത്തിലേക്ക് ഒഴുകിയെത്തി.പുലർച്ചെ 12.55 ന് സമാധിയായ സ്വാമിയുടെ ഭൗതിക ശരീരം ഇന്നലെ ഉച്ചയ്ക്കു 2.30 വരെ മഠത്തിൽ പൊതുദർശനത്തിനു വച്ചു. ജാതി-മത വ്യത്യാസമില്ലാതെ നാനാദിക്കുകളിൽ നിന്നുള്ള ഒട്ടേറെ പേർ അവസാനമായി സ്വാമിയെ ഒരു നോക്ക് കാണാനെത്തി. പൊതു ദർശനത്തിനു ശേഷം ഭൗതിക ശരീരം ആധ്യാത്മിക ചടങ്ങുകൾക്കായി മഠത്തിനുള്ളിലേക്ക് കൊണ്ടുപോയി. മഠത്തിന്റെ അനന്തരാവകാശിയായി ജയറാം മഞ്ചത്തായ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങായിരുന്നു അടുത്തത്. പുരോഹിതന്മാരായ നടുമന ഗോപാലകൃഷ്ണ ഭട്ട്,ഗോപാലകൃഷ്ണ അഡിഗ എന്നിവരിൽ നിന്നു അദ്ദേഹം ദീക്ഷ സ്വീകരിച്ചു. സ്വാമിയുടെ ഭൗതിക ദേഹം തലയിൽ കൈവച്ച് അദ്ദേഹത്തെ അനുഗ്രഹിച്ചു.പിന്നീട് ഭൗതിക ദേഹവുമായി മഠത്തിനുള്ളിലെ ദക്ഷിണാമൂർത്തി- ഗോപാലകൃഷ്ണ പ്രതിഷ്ഠയ്ക്കു വലംവെച്ചു. ഭൗതിക ദേഹത്തിൽ ശുദ്ധിവരുത്തിയ ശേഷം പൂജാദി കർമങ്ങൾ നടന്നു. ചടങ്ങുകൾക്കു ശേഷം വൃന്ദാവനത്തിൽ തയാറാക്കിയ കുഴിയിൽ സ്വാമിയെ സമാധിയിരുത്തി. പത്ത് അടി താഴ്ചയുള്ളതാണ് കുഴി. സമാധിയിരുത്തി ശേഷം കുഴി മണ്ണിട്ട് മൂടുകയും ചെയ്തു.
അങ്ങനെ, മുൻഗാമികളെ സമാധിയിരുത്തിയ വൃന്ദാവനത്തിൽ 13 മാത്തെ കുഴിയിൽ സ്വാമി കേശവാനന്ദ ഭാരതിയും ഇരുന്നു. കൊണ്ടെവൂർ മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി, ആനന്ദാശ്രമത്തിലെ സ്വാമി മോഹൻ ദാസ് മാനില, ചിന്മയ മിഷൻ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി. ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, സിപിഎം സംസ്ഥാന സമിതി അംഗം സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി.