കാസർകോട്: പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് മീൻകച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് കച്ചവടം നടത്താൻ സ്ഥലമൊരുക്കി നല്കാമെന്ന കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം വൈകുന്നു. ഇതുകാരണം മത്സ്യക്കച്ചവടം ദേശീയപാതയുടെ അരികിൽ തുടരുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കാസർകോട് മത്സ്യമാർക്കറ്റിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാലാണ് താത്‌കാലികമായി മത്സ്യമാർക്കറ്റ് അടച്ചിട്ടിരിക്കുന്നത്. ഇതേ തുടർന്ന് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെ തുറന്ന സ്ഥലത്ത് കച്ചവടം നടത്താൻ അനുവാദം നല്കാനും കോർ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മൈതാനം മത്സ്യക്കച്ചവടത്തിന് ലഭ്യമാക്കുന്നതിനായി ഡിവൈ.എസ്.പി.യോട് കളക്ടർ നിർദേശിച്ചിരുന്നു.
എന്നാൽ സ്വകാര്യവ്യക്തിയോട് സ്ഥലം വിട്ടുനല്കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലെന്നും കാസർകോട് ഡിവൈ.എസ്.പി. അറിയിച്ചു.
മത്സ്യക്കച്ചവടത്തിനായി ബദൽ സൗകര്യം ഏർപ്പെടുത്താത്തിനാൽ വ്യാപാരം റോഡരികിൽ തന്നെയാണ് നടക്കുന്നത്. ഇതോടെ ഈഭാഗത്ത് ഇപ്പോൾ ഗതാഗതതടസ്സം രൂക്ഷമാവുകയും ചെയ്തു. നുള്ളിപ്പാടിയിലേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുഭാഗത്താണ് മീൻവില്പന. ഇതിന് പുറമേ പഴം, പച്ചക്കറി തുടങ്ങിയവയും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. റോഡിനോട് ചേർന്ന് കച്ചവടം നടത്തുന്നതിനാൽ വൻ അപകടസാധ്യതയാണിവിടുള്ളതെന്ന് സമീപത്തെ വ്യാപാരികൾ അഭിപ്രായപ്പെട്ടു.
മീൻ വാങ്ങാനെത്തുന്നവർ റോഡരികിൽ തന്നെ വാഹനം നിർത്തുന്നതും വാഹനത്തിൽ ഇരുന്നുകൊണ്ടുതന്നെ വിലയന്വേഷിക്കുന്നതുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.